
അബുദാബി: യുഎഇയില്‍ മൂന്നാം ദിവസവും മഴ തുടരുന്നു. പല സ്ഥലങ്ങളിലും മഴ കൂടുതലായി ലഭിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നേരിയതായോ ശക്തമായ മഴയോ കിട്ടിയതിനാൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ കനത്ത ചൂടിന് ആശ്വാസമായി. ഫുജൈറയിലെ വാദി അല്‍ സിദ്റിലടക്കം കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.
റാസല്‍ഖൈമയിലെ മസാഫി, ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ റോഡ്, വാദി ഷീസ് എന്നിവിടങ്ങളില്‍ മഴ പെയ്തു. ശനിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുകയും വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. കനത്ത ചൂടില്‍ ആശ്വാസമാകുകയാണ് മഴ. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിന്‍റെ വീഡിയോ സ്റ്റോം സെന്‍റര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.