ഇടപെടൽ കൊണ്ടും പെരുമാറ്റരീതികൾ കൊണ്ടും തൊഴിലാളികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമ; നീണ്ട 56 വർഷം കോട്ടയം ചന്തക്കടവിലെ ചുമട്ടുതൊഴിലാളിയായിരുന്ന ‘എം ജി ആർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൈനില്ലാബ്ദിന് സഹപ്രവർത്തകർ വീരോജ്വലമായ യാത്രയയപ്പ് നൽകി; ചന്തക്കടവിന്റെ സ്നേഹാദരവുകൾ ഏറ്റുവാങ്ങി എം ജി ആർ പടിയിറങ്ങി

Spread the love

കോട്ടയം: നീണ്ട 56 വർഷം കോട്ടയം ചന്തക്കടവിലെ ചുമട്ടുതൊഴിലാളിയായിരുന്ന ‘എം ജി ആർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൈനില്ലാബ്ദിന് സഹപ്രവർത്തകർ വീരോജ്വലമായ യാത്രയയപ്പ് നൽകി.

ഇന്നുചേർന്ന പ്രത്യേക ജനറൽ ബോഡി മീറ്റിംഗിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ശ്രീ.ഫിലിപ്പ് ജോസഫ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഇടപെടൽ കൊണ്ടും പെരുമാറ്റരീതികൾ കൊണ്ടും തൊഴിലാളികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ എൻ ടി യു സി എം എൽ റോഡ് കൺവീനർ റസാഖ്, ചുമട്ടു തൊഴിലാളി കൺവീനർ ജോയി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ സഹപ്രവർത്തകർ ചായ സൽക്കാരവും ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിലെ സാഹചര്യങ്ങളായിരുന്നു പതിനാറാമത്തെ വയസ്സിൽ സൈനില്ലാബ്ദിനെ കോട്ടയം ചന്തയിൽ എത്തിക്കുന്നത്. എം ജി ആർ സിനിമകളോടുള്ള പ്രിയം അദ്ദേഹത്തിന് ആ പേര് സമ്മാനിച്ചു.

കോട്ടയം ചന്തയുടെ വളർച്ചയും തളർച്ചയും ചെറുത്തുനിൽപ്പും വികസനവുമെല്ലാം അദ്ദേഹത്തിലൂടെ കടന്നു പോയി.

കൂടെ പണിയെടുക്കുന്ന പലരും ജനിക്കുന്നതിന് മുമ്പേ കോട്ടയം ചന്തയുടെ സ്പന്ദനമറിഞ്ഞ മനുഷ്യനാണെന്ന് സഹപ്രവർത്തകർ പങ്കുവെയ്ക്കുന്നു. സൗഹൃദം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. കോവിഡ് കാലത്തും ചന്തയിലെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട് കർമ്മനിരതനായിരുന്നു. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ്. മറുപടി പ്രസംഗത്തിൽ നാളിതുവരെ എല്ലാവരും നൽകിയ സ്നേഹസഹകരണങ്ങൾക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.

ഇതര യൂണിയൻ പ്രവർത്തകർക്കിടയിലും എതിരഭിപ്രായമില്ലാതിരുന്ന അദ്ദേഹം എല്ലാവരോടും പ്രത്യേകം വ്യക്തിബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. സി ഐ ടി യു യൂണിയൻ ഓഫീസിലും യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹത്തെ അരനൂറ്റാണ്ടിലെ ഓർമ്മകൾ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.

ചുമട്ടുതൊഴിലാളികൾക്ക് പ്രായപരിധിയില്ല. ആരോഗ്യപരമായ അസൗകര്യങ്ങളാണ് വിരമിക്കാനുള്ള മാനദണ്ഡം. കൃത്യമായ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനുകളാണ് കോട്ടയം ചന്തയെ നിയന്ത്രിക്കുന്നത്.

അവർക്കിടയിലെ സ്നേഹവും ഐക്യവുമാണ് ചന്തയെ കൂടുതൽ മനോഹരമാക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും അവരെ ചേർത്തുനിർത്തുന്നത് ഈ ആത്മബന്ധങ്ങളാണ്.