കോട്ടയം: ഒരു കാലത്ത് മലയാള
സിനിമാനിർമ്മാതാക്കൾ തമിഴരും തെലുങ്കരുമൊക്കെയായിരുന്നുവെന്നു പറഞ്ഞാൽ ഇന്ന് പലർക്കും വിശ്വസിക്കാൻ പറ്റിയെന്നു വരില്ല. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മദിരാശി നഗരത്തിലെ സിനിമാ മുതലാളിമാരെ സംബന്ധിച്ചിടത്തോളം സിനിമാനിർമ്മാണം വെറും
കച്ചവടം മാത്രമായിരുന്നു.
കച്ചവടതന്ത്രത്തിന്റെ
ഭാഗമായിട്ടാണെങ്കിലും മികച്ച കലാകാരന്മാരെ ഈ മറുനാട്ടുകാർ തങ്ങളുടെ സിനിമകളിൽ അണിനിരത്തിയിരുന്നു എന്നുള്ളത് അഭിനന്ദനീയം .
ഇതിൽ പ്രമുഖനായിരുന്നു എവർഷൈൻ പ്രൊഡക്ഷൻസിന്റെ
തിരുപ്പതി ചെട്ടിയാർ.
ഈ ബാനറിന്റെ പേരിൽ മലയാളത്തിൽ രണ്ടു ഡസനോളം ചിത്രങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് ഏറെ രസകരം .
എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയം വരിച്ച ഒരു ചലച്ചിത്രമായിരുന്നു
“നൈറ്റ് ഡ്യൂട്ടി . ”
ശശികുമാർ സംവിധാനം
ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ജയഭാരതി ,അടൂർ ഭാസി ,ശ്രീലത തുടങ്ങിയവരായിരുന്നു പ്രധാനമായി അഭിനയിച്ചത്. വയലാറിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് ദക്ഷിണാമൂർത്തി സ്വാമികൾ .
കുറ്റം പറയരുതല്ലോ, മറുനാട്ടുകാരാണെങ്കിലും ഇത്തരം ചിത്രങ്ങളിൽ നല്ല പാട്ടുകൾ ഉൾപ്പെടുത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
വില്വമംഗലം, കുറൂരമ്മ , മങ്ങാട്ടച്ചൻ , പൂന്താനം തുടങ്ങിയ ശ്രീകൃഷ്ണ ഭക്തർക്ക് അനുഭവപ്പെട്ട ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങളെ ആസ്പദമാക്കി വയലാർ
എഴുതി എസ് ജാനകി പാടിയ
” വില്വമംഗലം കണ്ടൂ വൃന്ദാവനരാധ കണ്ടൂ
ഗുരുവായൂരപ്പാ ഭഗവാനേ നിന്‍ തിരുമുഖം കാണുന്നതെന്നോ ഞാന്‍തൃപ്പാദം കാണുന്നതെന്നോ…”
എന്ന ഭക്തിരസപ്രാധാന്യമുള്ള ഗാനം ഈ ചിത്രത്തിലായിരുന്നു.
കൂടാതെ യേശുദാസ് പാടിയ തത്വചിന്താപരമായ
“ആയിരം മുഖങ്ങൾ
ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു ….”
എന്ന ഗാനം ” നൈറ്റ് ഡ്യൂട്ടി ” എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണവും വിജയഘടകവുമായി മാറി .ഈ ഗാനരംഗത്ത് അഭിനയിച്ചത് ഹാസ്യ നടൻ എന്ന് മുദ്രകുത്തപ്പെട്ട ബഹദൂർ ആയിരുന്നു.
ബഹദൂറിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഭാവപ്രകടനമായിരുന്നു ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷത.
“ഇന്നു നിന്റെ യൗവ്വനത്തിനേഴഴക് …..”
(എൽ ആർ ഈശ്വരി , ശ്രീലത നമ്പൂതിരി )
“അന്തിമലരികൾ പൂത്തു
സന്ധ്യാദീപം കസവുടുത്തു…”
(യേശുദാസ് )
“ശ്രീ മഹാഗണപതി ഉറങ്ങി .. ”
( ജയശ്രീ , ശ്രീലതനമ്പൂതിരി )
“പുഷ്പസായകാ നിൻ തിരുനടയിൽ പ്രേമപൂജാരിണിയായ്
വന്നു ഞാൻ
പ്രേമപൂജാരിണയായ് വന്നു…”
( പി സുശീല )
“മനസ്സൊരു ദേവി ക്ഷേത്രം… ”
( യേശുദാസ് , പി സുശീല )
എന്നിവയെല്ലാമായിരുന്നു ചിത്രത്തിലെ ഇമ്പമേറിയ മറ്റു ഗാനങ്ങൾ .
1974 മെയ് 17-ന് പ്രദർശനശാലകളിൽ എത്തിയ “നൈറ്റ് ഡ്യൂട്ടി ” എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലിയും കഴിഞ്ഞ് 51 വർഷങ്ങൾ പൂർത്തിയാക്കുന്നു .
കച്ചവട മനോഭാവത്തോടെയാണെങ്കിലും ഇത്തരം സംഗീത സാന്ദ്രമായ ചിത്രങ്ങൾ നിർമ്മിക്കാൻ സൗമനസ്യം കാണിച്ച എവർഷൈൻ പ്രൊഡ്ക്ഷൻസിന്റെ തിരുപ്പതി ചെട്ടിയാർക്ക് ഈ ചിത്രത്തിന്റെ വാർഷിക ദിനത്തിൽ ഒരു നല്ല നമസ്കാരം പറയട്ടെ .