സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാർ ചെലവിടുന്നത് 100 കോടിയിലേറെ രൂപ; കാസർകോട്ട് ആരംഭിച്ച് മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധം എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരിൽ 7 ദിവസത്തെ പ്രദർശന, വിപണന മേളകൾ; പരിപാടികൾക്കായി നിർമിക്കുന്നത് ശീതീകരിച്ച ജർമൻ ഹാങ്ങറുകൾ

Spread the love

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാർ 100 കോടിയിലേറെ രൂപ ചെലവിടും. നാളെ കാസർകോട്ട് ആരംഭിച്ച് മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധമാണ് എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരിൽ 7 ദിവസത്തെ പ്രദർശന, വിപണന മേളകൾ സംഘടിപ്പിച്ചിരിക്കുന്നത്.

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പാവങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുകയും സർക്കാരിന്റെ വരുമാനം കൂട്ടാൻ ജനങ്ങളിൽനിന്നുള്ള പല ഫീസുകളും കൂട്ടുകയും ചെയ്‌ത ശേഷമാണു മന്ത്രിസഭാ വാർഷികം ഇത്രയേറെ പണം ചെലവിട്ട് ആഘോഷിക്കുന്നത്. ശീതീകരിച്ച ജർമൻ ഹാങ്ങറുകളാണു (കൂറ്റൻ പന്തലുകൾ) പരിപാടികൾക്കായി നിർമിക്കുന്നത്.

ഇവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷനാണ് (ഐഐഐസി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈയിനത്തിൽ 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്. ഇവന്റ് മാനേജ്മെൻ്റ് കമ്പനികളുടെ കൺസോർഷ്യമാണു സൗകര്യങ്ങൾ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കൺസോർഷ്യം വിവിധ കമ്പനികൾക്കു വീതിച്ചു നൽകിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിർവഹിക്കുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്.

പ്രത്യേക പവിലിയൻ, കലാപരിപാടികൾ, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക. ജില്ലകളിലെ പ്രദർശന, വിപണന മേളകളിൽ പങ്കെടുക്കാൻ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 7 ലക്ഷം വീതം ചെലവിടാൻ അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയിൽ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്‌ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും.

എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തിൽ ചെലവ് 49 കോടി വരും. പരസ്യബോർഡുകൾ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്. 2022, 23 വർഷങ്ങളിൽ സർക്കാരിൻ്റെ ഒന്നും രണ്ടും വാർഷിക ആഘോഷങ്ങൾക്കായി ഈ രീതിയിൽ വേദി ഒരുക്കിയത് ഐഐഐസിയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കേണ്ടിവന്നു. വാർഷികത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാർട്ടി ഓഫിസുകൾ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങൾ വരും. ജില്ലാതല യോഗങ്ങൾ നടക്കുന്ന ദിവസം എൽഡിഎഫ് റാലിയും നടത്തും.