
ഡോക്ടർ ഉൾപ്പടെ ബന്ധപ്പെട്ടിട്ടും ‘108 ആംബുലൻസിന്റെ’ സേവനം ലഭികാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി
തിരുവനന്തപുരം:108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി.വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്.വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും കുരിശുമല സ്‌പെഷല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് പറയുന്നത്.
കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് ആംബുലൻസ് വിളിച്ചത്.രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലന്‍സ് ലഭ്യമാകാത്തതിനാൽ,ആൻസിയെ ഒരു വാനിൽ കയറ്റി സിഎച്ച്‌സിയില്‍ എത്തിച്ചു.അവിടുത്തെ ഡോക്ടര്‍ വിളിച്ചിട്ടും ആംബുലന്‍സ് വിട്ടു നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് മറ്റൊരു ആംബുലൻസ് വിളിച്ച് സിഎച്ച്‌സിയില്‍നിന്ന്, ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയുമായി പോകുന്നതിനിടെയാണ് ആരോഗ്യ നില ഗുരുതരമായത്.
അമരവിളയില്‍വച്ച് ആരോഗ്യനില വഷളായതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.ഈ വിഷയത്തില്‍ 108 ആംബുലന്‍സിനെതിരെ പരാതി നല്‍കുമെന്നും ആനി പ്രസാദ് പറഞ്ഞു.108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ കുരിശുമല തീര്‍ഥാടനത്തിന്റെ സ്‌പെഷല്‍ ഡ്യൂട്ടി ആയതിനാൽ ആംബുലൻസ് വിട്ട് നൽകാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നു ആനി പ്രസാദ് പറഞ്ഞു.4 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് 108 ആംബുലന്‍സുകള്‍ ഉണ്ടായിരുന്നിട്ടും ഒരെണ്ണം പോലും ലഭ്യമാക്കിയില്ലെന്നാണ് പരാതി.തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയെ കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമരവിള എത്തിയപ്പോള്‍ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ആന്‍സി ആംബുലൻസിൽ വെച്ച് തന്നെ മരിച്ചുവെന്നാണ് ഒപ്പംനിന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജഹാന്‍ കുടപ്പനമൂട് പറഞ്ഞത്.അതിനിടെ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.വെള്ളറട സിഎച്ച്‌സിയില്‍ 108 ആംബുലന്‍സ് കിടക്കുന്നുണ്ടെന്നും അതു വിട്ടു തരണമെന്നുമാണ് ആനി പ്രസാദ് ആവശ്യപ്പെടുന്നത്.എന്നാല്‍ അത് സര്‍ക്കാര്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലായതിനാല്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് കണ്‍ട്രോൾ റൂമിൽ നിന്നുള്ള മറുപടി.
വെള്ളറട, പാറശാല എന്നിവിടങ്ങളിലെ രണ്ട് ആംബുലന്‍സുകളും സ്‌പെഷല്‍ ഡ്യൂട്ടിയിലാണെന്നാണ് കണ്‍ട്രോള്‍ റൂമിൽനിന്ന് പറയുന്നത്.ജില്ലയില്‍ ഒരു ആംബുലന്‍സ് പോലും ഒഴിവില്ലെന്നും കണ്‍ട്രോള്‍ റൂമില്‍നിന്നു അറിയിച്ചു.ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്നും നിലവിലുള്ള ഓക്‌സിജന്‍ രണ്ടു മണിക്കൂറിനുള്ളില്‍ തീരുമെന്ന് പറഞ്ഞിട്ടും ആംബുലൻസ് വിട്ട് നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി.