
സ്വന്തംലേഖകൻ
കൊച്ചി : അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍. ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. നാല് കുട്ടികളുമായി ഹെല്‍മറ്റ് വെയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്നു മധ്യവയസ്‌കന്‍. ഈ കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി. പിന്നെ പിഴ ചുമത്തി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തി നിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വെയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്. സമീപമുണ്ടായിരുന്നവരാണ് എം.വി.ഐയുടെ കൈകൂപ്പല്‍ ക്യാമറയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ഈ ഫോട്ടോ. പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി.