
കുമരകത്ത് വിനോദ സഞ്ചാരികളായി എത്തുന്ന പലര്‍ക്കും പ്രിയം നാടന്‍ കള്ളിനോട്; തിരിച്ചടിയാകുന്നതോ ഷാപ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും; ഇനി മുതൽ സ്‌റ്റാറാകാന്‍ ഷാപ്പ് കുമരകം മേഖലയില്‍ ത്രീ സ്‌റ്റാറിന് മുകളില്‍ 15 ഹോട്ടലുകള്‍; പുതിയ മദ്യനയത്തിലെ വ്യവസ്‌ഥ കുമരകത്തിന് ഗുണകരമാകുമോ?
കോട്ടയം: വിനോദ സഞ്ചാര മേഖലകളിലെ 3 സ്‌റ്റാറിനോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റസ്‌റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാമെന്ന പുതിയ മദ്യനയത്തിലെ വ്യവസ്‌ഥ കുമരകത്തിനു ഗുണകരമാകുമോ?.
നിലവില്‍, വിനോദ സഞ്ചാരികളായി എത്തുന്ന പലര്‍ക്കും കുമരകത്തെ നാടന്‍ കള്ളു രുചിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍, ഷാപ്പിലേക്ക് എത്തി കള്ളു കുടിക്കാന്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും താത്‌പര്യമില്ല. ഷാപ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷം, കള്ളിലെ മായം എന്നിവയെല്ലാം സഞ്ചാരികളെ അകറ്റുന്നു.
പുതിയ നയത്തിലൂടെ ഇതിനു മാറ്റമാകുമെന്നും നാടന്‍ കള്ളിന്റെ തലവര മാറുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
കുമരകം, അയ്‌മനം പഞ്ചാത്തുകള്‍ ഉള്‍പ്പെടുന്ന കുമരകം വിനോദസഞ്ചാര മേഖലയില്‍ 3 സ്‌റ്റാറോ, അതിനു മുകളിലോ നിലവാരമുള്ള 15 റസ്‌റ്റോറന്റുകളുണ്ട്. ഇവയില്‍ മൂന്നെണ്ണം 5 സ്‌റ്റാര്‍ നിലവാരത്തിലുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ഇത്രയും സ്‌റ്റാര്‍ ഹോട്ടലുകളുള്ളത് ഇവിടെ മാത്രമാണ്.
സ്‌റ്റാര്‍ ഹോട്ടലുകളിലെ താമസക്കാരിലേറെയും അന്യ സംസ്‌ഥാനങ്ങളില്‍ നിന്നോ, അന്യ രാജ്യങ്ങളില്‍ നിന്നോ വരുന്നവരാണ്. ഇവര്‍ക്കിടയില്‍ നാടന്‍ കള്ള് മാര്‍ക്കറ്റ് ചെയ്യാനും പുതിയ നയത്തിലൂടെ കഴിയുമെന്നു കരുതുന്നവരുമുണ്ട്.
എന്നാല്‍, അമിത ലഹരിയില്ലാത്ത ശുദ്ധമായ കള്ള് ലഭിക്കുകയെന്നതാണു പ്രധാന വെല്ലുവിളി. ഇപ്പോള്‍, കുമരകത്ത് ഉള്‍പ്പെടെ പാലക്കാട്ട് നിന്നുമെത്തിക്കുന്ന കള്ളാണ് കൂടുതലായി വില്‍പ്പന നടത്തുന്നത്. വീര്യമേറാന്‍ രാസവസ്‌തുക്കള്‍ വരെ ചേര്‍ത്ത കള്ളാണ് ഇത്തരത്തില്‍ വില്‍ക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്.
കുമരകം, അയ്‌മനം പഞ്ചായത്തുകളിലായി നിരവധി കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, വിനോദ സഞ്ചാരികള്‍ താത്‌പര്യപ്പെടുന്ന രീതിയിലുള്ള അന്തരീക്ഷമുള്ള ഷാപ്പുകള്‍ നന്നേ കുറവാണ്. പ്രാദേശിക സഞ്ചാരികള്‍ ഇത്തരം ഷാപ്പുകളില്‍ എത്തുന്നുണ്ടെങ്കിലും കള്ളിനേക്കാള്‍ കായല്‍ മീന്‍ രുചികള്‍ ആസ്വദിക്കുകയെന്ന ലക്ഷ്യമാണ് പിന്നില്‍. പല ഷാപ്പുകളിലേക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തിരിച്ചടിയാണ്.