
കിയ മോട്ടോഴ്സിന്റെ 900 കാർ എൻജിനുകള്‍ മോഷ്ടിച്ചത് ആര് ?കമ്പനിയുടെ മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു..
ഡൽഹി: കിയ മോട്ടോഴ്സിന്റെ ആന്ധ്രാപ്രദേശ് പ്ലാന്റില്‍ നടന്ന വൻ മോഷണത്തിന്റെ വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെനിന്ന് 900 കാർ എൻജിനുകള്‍ മോഷണംപോയി എന്നാണ് കണ്ടെത്തല്‍.
ശ്രീ സത്യസായി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
പെനുകൊണ്ട സബ് ഡിവിഷൻ പോലീസിന്റെ കണക്കനുസരിച്ച്, 2020 മുതല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിയ കാറുകളുടെ 900ത്തിലധികം എഞ്ചിനുകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.
ഓഡിറ്റില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
2025 മാർച്ചില്‍ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന്, കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്ഗു ലീ മാർച്ച് 19-ന് പെനുകൊണ്ട ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പോലീസില്‍ പരാതി നല്കി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പെനുകൊണ്ട സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ വൈ വെങ്കടേശ്വർലു വാർത്താ ഏജൻസികളോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ 900 എൻജിനുകള്‍ മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിർമാണ പ്ലാന്റിലേക്കു കൊണ്ടുവരുന്നതിനിടെയും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് എൻജിനുകള്‍ മോഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുനിന്നുള്ളവരല്ല, കമ്പനിക്ക് അകത്തുനിന്നുള്ളവരാണ് മോഷണത്തിന്റെ പിന്നിലെന്നാണ് നിഗമനമെന്ന് വെങ്കടേശ്വർലു പറഞ്ഞു. മാനേജ്മെന്റിന്റെ അറിവില്ലാതെ ഒരു ചെറിയ ഭാഗം പോലും പ്ലാന്റിന്റെ പരിസരം വിട്ടുപോകില്ല. കമ്പനിയുടെ മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എൻജിനുകള്‍ ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് മോഷ്ടിച്ചത്. മുൻ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. രേഖകള്‍ തിരുത്തി പ്ലാന്റില്‍നിന്ന് എഞ്ചിനുകള്‍ മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിയ മോട്ടോഴ്സ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഉല്‍പ്പാദനത്തില്‍ ഒരു തരത്തിലും മോഷണം തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.