
റായ്പൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു.
സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തർ മേഖലയിലെ ബിജാപൂർ ദന്തേവാഡാ ജില്ലകളുടെ അതിർത്തിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രാവിലെ 9 മണിയോടെ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശിച്ചത്തിന് മുന്പ് ഈ മേഖലയിലെ 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135ായി. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
2026 മാർച്ചോടെ ഇടതുപക്ഷ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേഖലയില്‍ തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുള്ളത്.