
ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകാർ ഇതൊക്കെയൊന്ന് കാണണം; പൊട്ടിപൊളിഞ്ഞ കൂരയിൽ പൊലീസുകാർ മുതൽ എസ് ഐ മാർ വരെയുള്ളവർ അന്തിയുറങ്ങുന്നു; പല സർക്കാർ ക്വാർട്ടേഴ്സുകളുടേയും മുകളിൽ മഴയിൽ നിന്ന് രക്ഷപെടാൻ പടുത വലിച്ച് കെട്ടിയിരിക്കുന്നു; വേനൽ മഴ പെയ്തതോടെ ദുരിതക്കയത്തിൽ അന്തിയുറങ്ങി പൊലീസുകാർ; ഇതൊക്കെ ആര് ആരോട് പറയാൻ
ഏ.കെ ശ്രീകുമാർ
തിരുവനന്തപുരം: പൊലീസുകാർ മുതൽ എസ്.ഐമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സുണ്ടാക്കാൻ നൽകിയ തുക വകമാറ്റി, എഡിജിപിമാർക്കും ഉന്നതന്മാർക്കും വില്ലയുണ്ടാക്കിയ പൊലീസ് ഏമാന്മാർ ഒന്നു കാണുക താഴേത്തട്ടിലുള്ള പൊലീസുകാരുടെ ക്വാർട്ടേഴ്സുകൾ. പൊട്ടിപ്പൊളിഞ്ഞ്, വെള്ളം കയറി, ഭിത്തികൾ വിണ്ടു കീറിയ ഈ ക്വാർട്ടേഴ്സുകൾ കണ്ടാൽ അറിയാം, പൊലീസിലെ പാവങ്ങളെ..!
പൊലീസിലെ ബഹൂഭൂരിപക്ഷം വരുന്ന സാദാ പൊലീസുകാർ ഇപ്പോഴും ക്വാർട്ടേഴ്സുകളിൽ കഴിയുന്നത് കയറിക്കിടക്കാൻ ഒരു കൂരയില്ലാത്തതിന്റെ പേരിലാണ്. വെയിലും മഴയുമേറ്റ് സാധാരണക്കാരന്റെ സ്വത്തിനും, ജീവനും സംരക്ഷണം നിൽക്കുന്ന പൊലീസുകാരന് ക്വാർട്ടേഴ്സ് നിർമിക്കാൻ നല്കിയ പണത്തിൽ പോലും കയ്യിട്ടു വാരി മണിമാളിക പണിത് അധപ്പതിച്ചവരാണ് പൊലീസിലെ ഉന്നതന്മാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ തന്നെ പൊലീസിന്റെ ക്വാർട്ടേഴ്സുകളിൽ പലതും ഇപ്പോഴും ദ്രവിച്ച് താഴെ വീഴാറായവയാണ്. പലതിന്റെയും മേൽക്കൂര ചോർന്നൊലിച്ചു തുടങ്ങിയിട്ടുണ്ട്. ചിങ്ങവനം കുറിച്ചി കാലായിപ്പടിയിലെ കോട്ടേഴ്സുകൾ ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സാധാ പൊലീസുകാർ മുതൽ എസ്.എച്ച്.ഒ ഇൻസ്പെക്ടർമാർ വരെയുള്ളവരാണ് ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നത്.
എസ് ഐ മാർ മുതൽ ഡി വൈ എസ് പി മാർ വരെയുള്ളവർ ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുമ്പോൾ ക്വാർട്ടേഴ്സിൻ്റെ ശോചനീയാവസ്ഥ മൂലം വാടക വീടുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പതിനായിരം മുതൽ പതിനയ്യായിരം വരെ വാടക നല്കണം. ഈ അധിക ചിലവ് കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോൾ അഴിമതി കാണിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കും
എസ്.പിമാരും ഡിവൈഎസ്പിമാരും അത്യാവശ്യം സാമാന്യം ഭേദപ്പെട്ട ക്വാർട്ടേഴ്സുകളിലും വീടുകളിലും താമസിക്കും. മിക്ക ജില്ലകളിലും എസ്.പിമാരുടെ ക്വാർട്ടേഴ്സുകൾ ആഡംബര ബംഗ്ലാവുകൾ തന്നെയായിരിക്കും. ഡിവൈഎസ്പിമാരും സാമാന്യം ഭേദപ്പെട്ട ക്വാർട്ടേഴ്സുകളിൽ താമസിക്കും. ഇനി ക്വാർട്ടേഴ്സിന്റെ അവസ്ഥ മോശമാണെങ്കിൽ ഡിവൈഎസ്പിമാർ വിചാരിച്ചാൽ കൃത്യമായി അറ്റകുറ്റപണിയെങ്കിലും നടക്കും.
എന്നാൽ, സാദാ പൊലീസുകാരന്റെ സ്ഥിതി അതീവ ദയനീയമാണ്. വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങിയാൽ, രണ്ടു മഴക്കാലം കഴിഞ്ഞാലെങ്കിലും ചോർച്ച മാറ്റിക്കിട്ടിയാൽ ഭാഗ്യം. സ്വന്തം കയ്യിൽ നിന്നും പണം കണ്ടെത്തി ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണി നടത്താമെന്നു വച്ചാൽ, അതിനും വകുപ്പില്ല.