
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണ വിവരങ്ങൾ പി വി അൻവറിന് ചോർത്തി നൽകി; സംഭവത്തിൽ ഡിവൈഎസ്‌പി എം ഐ ഷാജിയ്ക്ക് സസ്പെൻഷൻ; നടപടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് ഡിവൈഎസ്‌പി എം ഐ ഷാജിയെ സസ്പെൻഡ് ചെയ്‌തു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ ചോർത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന് അൻവർ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അൻവർ ആരോപിച്ചു. തുടർന്നാണ്, ക്രൈംബ്രാഞ്ച് നൽകിയ രഹസ്യറിപ്പോർട്ട് അൻവറിന് ലഭിച്ചതിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം അന്വേഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ചിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം ഐ ഷാജിയാണ് വിവരം ചോർത്തി നൽകിയതെന്ന് കണ്ടെത്തി. അൻവറുമായി ഷാജി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരിൽ കണ്ടുവെന്നും ഇന്റലിജൻസ് ഡിജിപിക്കു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി എടുത്തത്.
തിരുവനന്തപുരത്ത് കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസർകോട്ടേയ്ക്കു മാറ്റിയിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ച സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തു.