
കോട്ടയം: കേരളം ഉന്നയിച്ച 14 ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാതെ കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പ്രസ്താവിച്ചു. ഇന്ന് അവതരിപ്പിച്ച ബജറ്റ് ഉടനെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഡൽഹി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ മുന്നിൽ കണ്ടിട്ടാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങൾ ആണ് ധനകാര്യമന്ത്രി നടത്തിയിരിക്കുന്നത്.
ബജറ്റിൻ്റെ പ്രധാനപ്പെട്ട മേഖലയായി 4 കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്.
1.കൃഷി,കാർഷിക മേഖല
2. ചെറുകിട ഇടത്തരം സംരഭങ്ങൾ
3. നിക്ഷേപം
4. കയറ്റുമതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് എന്നാണ് ധനമന്ത്രി പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൽ ബീഹാറിലെ താമരക്കുരു, പരുത്തി എന്നീ കൃഷികളെ ക്കുറിച്ച് മാത്രമാണ് ബജറ്റിൽ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയിലെ കർഷകർ നേരിടുന്ന അതി രൂക്ഷമായ പ്രശ്നം അവർ ഉദ്പ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്നുള്ളതാണ്. അതിനു വേണ്ടിയാണ് വർഷങ്ങയി കർഷകർ സമരം ചെയ്യുന്നത്. 2022 മുതൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളായ കാർഷിക കടങ്ങൾ എഴുതി തള്ളുക, പെൻഷൻ അനുവദിക്കുക, താങ്ങ് വില നിയമ വിധേയമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഒന്നും കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് ബജറ്റിൽ കാണുന്നതെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
നാനൂറിലേറെ ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ദുരന്തത്തെ കുറിച്ച് പരാമർശം പോലും ബജറ്റിലില്ല. റബ്ബറിന് മിനിമം വില ഉറപ്പാക്കാൻ 1,000 കോടി രൂപയുടെ പദ്ധതി, നെല്ല് സംഭരണത്തിന് 2,000 കോടി രൂപയുടെ പദ്ധതി, മനുഷ്യരെ വന്യജീവികളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി 1,000 കോടി രൂപയുടെ പദ്ധതി എന്നിങ്ങനെ കേരളം ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും കേന്ദ്രമന്ത്രി പരിഗണിച്ചില്ലന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് തന്നെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വികസനത്തിന് 5,000 കോടി ലഭ്യമാക്കുന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട വേമ്പനാട്ട് കായൽ സംരക്ഷണത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ധനകാര്യമന്ത്രിയോട് നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും അതും പരിഗണിച്ചില്ലന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ശബരി റെയിൽ പാത സംബന്ധിച്ചും യാതൊരു പരാമർശവും ഇല്ല. കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്ന് ട്രയിൻ സർവീസുകൾ ആരംഭിക്കുവാൻ സാധിക്കുന്ന വിധത്തിൽ ടെർമിനൽ സ്റ്റേഷൻ ആക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ല.
ബജറ്റ് ചർച്ചാ വേളയിൽ ലോക്സഭയിൽ കേരളത്തിൻ്റെയും പ്രത്യേകിച്ച് കോട്ടയത്തിൻ്റെയും ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.



