
ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക് പോര്; ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും സ്ഥാനമൊഴിയണമെന്ന് ആവശ്യം; കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും സമിതി
കൽപ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വൻ വാക്ക് പോര്. എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ വാക് പോര് ഉണ്ടായത്. ആരോപണം ഉയർന്ന ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജയന്‍റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളിൽ പാർട്ടിക്ക് കടിഞ്ഞാൻ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി 76 ലക്ഷം രൂപ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി വിജയന് ഉണ്ടായിരുന്നുവെന്ന കണക്ക് കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തികള്‍ക്ക് നേരിട്ടും പണം നല്‍കാനുണ്ടായിരുന്നുവെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങളെ സന്ദർശിച്ച കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് മുന്നിൽ ബാധ്യതയെ കുറിച്ച് വ്യക്തമാക്കിയെന്നും കടബാധ്യത ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും കുടുംബവും പ്രതികരിച്ചിട്ടുണ്ട്.