
മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം; അവസാനമെത്തുന്ന ഭക്തനും സുരക്ഷിതദര്‍ശനം സാധ്യമാക്കും
ശബരിമല : സന്നിധാനമൊരുങ്ങി, മകരവിളക്കിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ അവസാനമെത്തുന്ന ഭക്തനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് അരുണ്‍ എസ് നായർ അറിയിച്ചു.
ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോർഡ് പ്രസിഡൻറ്റും വിളിച്ചുചേർത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങള്‍ അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
വലിയ ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളില്‍ ഭക്തജനങ്ങള്‍ നിലവില്‍ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നാണ് പന്തളത്തുനിന്ന് ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകള്‍ ജനുവരി 10 ന് മുൻപ് പൂർത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകരവിളക്ക് ദർശിക്കുന്നതിനായി ഭക്തന്മാർ കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാകളക്ടറിൻ്റെ നേതൃത്വത്തില്‍ പോലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്നതിന് വനം വകുപ്പിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.