
കായലില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളില്‍ നിന്നും പിച്ചള വളയങ്ങള്‍ മോഷ്ടിച്ചു ; പ്രതിയെ പിടികൂടി പോലീസ്
ഹരിപ്പാട് : കായലില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളില്‍ നിന്നും പിച്ചള വളയങ്ങള്‍ മോഷ്ടിച്ച കേസിൽ ഒരാള്‍ പിടിയിലായി.
ആറാട്ടുപുഴ സ്വദേശി പ്രശാന്ത് (42) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്.
ആറാട്ടുപുഴ സ്വദേശി അബ്ദുല്‍ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള ബിലാല്‍ വളളത്തിലും നാലുതെങ്ങിലെ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് കഴിഞ്ഞയാഴ്ച മോഷണം നടന്നത്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്ത് കുന്നുംപുറത്ത് കടവില്‍ കായലിലാണ് രണ്ടു ലൈലാന്റ് വളളങ്ങളും നങ്കൂരമിട്ടിരുന്നത്. വലകള്‍ അറുത്തു മുറിച്ച് ഒരു കിലോ തൂക്കം വരുന്ന നൂറോളം പിച്ചള വളയങ്ങളാണ് ഓരോ വളളത്തില്‍ നിന്നും കൊണ്ടുപോയത്. റോപ്പും അറുത്തു നശിപ്പിച്ചു. രണ്ടു വളളങ്ങള്‍ക്കും കൂടി അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ് ഐ. അജിത്ത്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ സജീഷ്, ഷിജു, ഇക്ബാല്‍, വിഷ്ണു എന്നിവർ ചേർന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡ് ചെയ്തു.