
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയൽ : ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു ; മാർച്ച് എട്ടിന് മുൻപ് പോഷ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം ; സമിതി രൂപീകരിച്ചിട്ടില്ലെങ്കിൽ 50000 രൂപ വരെ പിഴ : വനിത ശിശു വികസന വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു 2025 മാർച്ച് എട്ടിനകം പോഷ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നു വനിത ശിശു വികസന വകുപ്പ് അറിയിച്ചു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയൽ, നിരോധിക്കൽ പരിഹാരം നിയമം 2013 പ്രകാരം പത്ത് ജീവനക്കാരിൽ അധികമുളള എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തരകമ്മിറ്റി രൂപീകരിക്കണം. ഇത്തരത്തിൽ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടില്ല എങ്കിൽ 50000 രൂപ വരെ പിഴ അടക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ, അർധസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിധത്തിലുളള തൊഴിൽസ്ഥലങ്ങൾ, ഗാർഹിക തൊഴിലാളികളുടെ സേവനം ലഭിക്കുന്ന വീട്/താമസസ്ഥലം മുതലായവ ഇതിൽ ഉൾപ്പെടും. തൊഴിലുമായി ബന്ധപ്പെട്ട് തൊഴിലാളി സന്ദർശിക്കുന്നതും, യാത്ര ചെയ്യുന്നതുമായ സ്ഥലങ്ങളെല്ലാം തന്നെ തൊഴിലിടങ്ങളിൽ ഉൾപ്പെടും.
പത്തിൽ കുറവ് ജീവനക്കാർ ഉളള സ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലോ ആഭ്യന്തര കമ്മിറ്റി ഉളള സ്ഥാപനങ്ങളിൽ പരാതി ഓഫീസ് മേധാവിയ്ക്ക് എതിരേയാണെങ്കിലോ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പരാതി നൽകണമെങ്കിലോ ജില്ലാ കളക്ടർ നോഡൽ ഓഫീസർ ആയി രൂപീകരിച്ചിട്ടുളള ലോക്കൽ കമ്മിറ്റിയിൽ പരാതി നൽകാം.
ലോക്കൽ കമ്മിറ്റിയിൽ പരാതി നൽകുന്നതിന് കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുളള എല്ലാ സ്ഥാപനങ്ങളും പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുളള മേൽവിലാസം posh.wcd.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ-0481 2961272, 9188969205