play-sharp-fill
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലി, ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടി, എഡിജിപി അജിത് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലം, സിപിഐ കാര്യങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞ് ഇറങ്ങി പോകണം, തൃശൂര്‍ പൂരം റിപ്പോര്‍ട്ട് പൂഴ്‌ത്തി വച്ചത് സിപിഐയെ സുഖിപ്പിക്കാന്‍ വേണ്ടിയെന്നും കെ മുരളീധരന്‍

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലി, ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടി, എഡിജിപി അജിത് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലം, സിപിഐ കാര്യങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞ് ഇറങ്ങി പോകണം, തൃശൂര്‍ പൂരം റിപ്പോര്‍ട്ട് പൂഴ്‌ത്തി വച്ചത് സിപിഐയെ സുഖിപ്പിക്കാന്‍ വേണ്ടിയെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലിയാണെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. വ്യക്തിപരമായെങ്കില്‍ പോലും എഡിജിപി അനുമതി വാങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലമാണ് എഡിജിപിയെന്നും മുരളീധരന്‍.


ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ട് പോലും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലയില്‍ തുടരുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയുള്ള വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി ഒരു നടപടിയും മുഖ്യമന്ത്രിയെടുക്കില്ല. 2011-ല്‍ ഏറനാട്ട് അന്‍വറിന് സിപിഐഎം വോട്ട് ചെയ്തു. അന്നുമുതല്‍ സിപിഐഎം അന്‍വറിനെ പോത്സാഹിപ്പിക്കുകയായിരുന്നു. കേന്ദ്രത്തിലേക്കയക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വായിക്കണമായിരുന്നു. മുഖ്യമന്ത്രി നേരെയാകില്ലെന്ന് തെളിയിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

സിപിഐ കാര്യങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞ് ഇറങ്ങി പോകണമെന്നും അല്ലെങ്കില്‍ ഉച്ചിഷ്ടം കഴിച്ച് തുടരുകയെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കിയ റിപ്പോര്‍ട്ടിനായി 24 വരെ കാത്തിരിക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരം റിപ്പോര്‍ട്ട് പൂഴ്തി വച്ചതാണ്. ഇനി പുറത്തെടുക്കുന്നത് സിപിഐയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഇന്‍ഡ്യ സഖ്യത്തിനൊപ്പമായിരുന്നു. പിണറായി വിജയൻ ഉണ്ടായിരുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പൂരം കലക്കല്‍ വിവാദത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പൂരം കലക്കല്‍ വിവാദത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. അത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് ഡിവൈഎസ്പി സന്തോഷിനെതിരെ നടപടിയെടുത്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.