Spread the love

ലൈംഗിക പീഡനപരാതികള്‍ ഉയർന്നാലുടനെ എംഎല്‍എമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ എംഎല്‍എയെയോ ക്രിമിനല്‍ കേസില്‍ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാല്‍ സ്ഥാനം ഉടൻ നഷ്ടമാകും.

video
play-sharp-fill

കഴിഞ്ഞ വർഷം രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി അപകീർത്തിക്കേസില്‍ ശിക്ഷിച്ചതിൻ്റെ പേരില്‍ എംപി സ്ഥാനം നഷ്ടമായി. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരില്‍ മാത്രം എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല.

മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളില്‍ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ പാരമ്പര്യമോ കേരള നിയമസഭയില്‍ ഉണ്ടായിട്ടില്ല. 1996-2001 കാലത്ത് നായനാർ മന്ത്രിസഭയിലെ അംഗമായിരുന്ന നീലലോഹിതദാസൻ നാടാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടർന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാൻ തയ്യാറായതുമില്ല, ആരും ആവശ്യപ്പെട്ടതുമില്ല. കുപ്രസിദ്ധമായ കോഴിക്കോട് ഐസ്ക്രീം പാർലർക്കേസില്‍ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം വന്നപ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎല്‍എയായി തുടർന്നു.

2006ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ അംഗമായിരുന്ന പിജെ ജോസഫ് വിമാനയാത്രക്കിടയില്‍ യാത്രക്കാരിയെ കയറിപ്പിടിച്ചു എന്ന ആരോപണം വന്നപ്പോള്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടർന്നു.

ഗാർഹിക പീഡന പരാതിയുടെ പേരില്‍ കെബി ഗണേശ് കുമാറിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്നെങ്കിലും എംഎല്‍എയായി തുടർന്നു. ആരും രാജി ചോദിച്ചില്ല. മുൻ മന്ത്രിയും ജനതാദള്‍ നേതാവും എംഎല്‍എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ ഒരു യുവതി പീഡനപരാതി ഉന്നയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്ന് വൻ വിവാദമായെങ്കിലും പക്ഷേ തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവച്ചില്ല.

ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ വന്നയുടനാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം ഉയർന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും ശശീന്ദ്രൻ എംഎല്‍എയായി തുടർന്നു. ഇതേ കാലഘട്ടത്തിലാണ് സിപിഎം നേതാവും ഷൊർണ്ണൂർ എംഎല്‍എയുമായ പികെ ശശിക്കെതിരെ പാർട്ടിക്കുള്ളില്‍ പീഡനപരാതി ഉയർന്നത്. ഡിവൈഎഫ്‌ഐ നേതാവായ യുവതിയാണ് പാർട്ടിക്ക് പരാതി നല്‍കിയത്.

എകെ ബാലൻ, പി കെ ശ്രീമതി എന്നിവരെ പാർട്ടി അന്വേഷണക്കമ്മീഷനായി നിയമിച്ചു. തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് കമ്മീഷൻ റിപ്പോർട്ട് നല്‍കി ശശിയെ രക്ഷിച്ചു. അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടർന്നു. സോളാർ വിവാദത്തില്‍ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, എപി അനില്‍കുമാർ, കെസി വേണുഗോപാല്‍, ഹൈബി ഈഡൻ, എ പി അബ്ദു ള്ളക്കുട്ടി എന്നീ എംഎല്‍എമാരും ജോസ് കെ മാണി എംപിയും ആരോപണവിധേയരായി, ഒടുവില്‍ കേസും വന്നു. അപ്പോഴും അവരാരും സ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടി വന്നില്ല.

2017ല്‍ വിഴിഞ്ഞം എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് എം വിൻസൻ്റ് പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ കിടന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അതുണ്ടായില്ല. 2022ല്‍ പെരുമ്പാവൂർ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയും പീഡനക്കേസില്‍ പ്രതിയായെങ്കിലും ഇപ്പോഴും എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്.

ക്രിമിനല്‍ കേസുകളില്‍ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമായും എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല. ആരോപണങ്ങള്‍ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടികള്‍ യോജിക്കുന്നില്ല.

അക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട മുകഷേിന്റെ നില തത്കാലം സുരക്ഷിതമാണ്. പേരിന് ചില പ്രതിഷേധങ്ങള്‍ ഉയരും എന്നേ കണക്കാക്കേണ്ടതുള്ളൂ.