
വാറന്റി കാലാവധിക്കുള്ളില്‍ കേടായ ടി.വി മാറ്റി നല്‍കിയില്ലെന്ന് പരാതി ; പരാതിക്കാരൻ ചെലവാക്കിയ 17,499 രൂപ ഉൾപ്പെടെ 36,096 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് ; ഒരു ടിവി വാങ്ങിയപ്പോള്‍ പണികിട്ടിയത് ഫ്ളിപ്കാർട്ടിന്
സ്വന്തം ലേഖകൻ
കൊച്ചി: വാറന്റി കാലാവധിക്കുള്ളില്‍ കേടായ ടി.വി മാറ്റി നല്‍കിയില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 36,096 രൂപ നല്കാന് ജില്ല ഉപഭോക്തൃ കോടതി ഫ്ലിപ് കാര്ട്ടിന് നിര്‍ദ്ദേശം നല്കി. സുഹൃത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ വാങ്ങിയ ഉത്പന്നത്തിന് യഥാര്‍ത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന കമ്പനിയുടെ വാദം കോടതി തള്ളി.
ഫ്ലിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കണ്‍സ്യൂമര്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ആലങ്ങാട് സ്വദേശി എന്‍.വി. ഡിനില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.2019 ജനുവരിയില്‍ പരാതിക്കാരന് 17,499 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ട് മുഖേന 40 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വി വാങ്ങി. ഒരു വര്‍ഷത്തെ വാറന്റിക്കു പുറമെ രണ്ട് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയുമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ആഗസ്റ്റില്‍ ടി.വി പ്രവര്‍ത്തനരഹിതമായപ്പോള്‍ എതിര്‍കക്ഷികളെ സമീപിച്ചു. വാറന്റി നിലവിലുള്ളതിനാലും റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലും 11,096രൂപ തിരികെ നല്‍കാമെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്തതു പോലെ തുക നല്‍കിയില്ല. തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന് കോടതിയെ സമീപിച്ചത്.
ഡിനില്‍ സ്വന്തം വിലാസത്തിലല്ല ടി.വി വാങ്ങിയത് എന്നതിനാല്‍ ഇയാള്‍ തങ്ങളുടെ ഉപഭോക്താവല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. തന്റെ വിലാസത്തില്‍ ഫ്ലിപ്കാര്‍ട്ടിന് ഷിപ്പിംഗ് സൗകര്യമില്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തില്‍ വാങ്ങിയതെന്ന് പരാതിക്കാരന് ബോധിപ്പിച്ചു. ഇത് ശരിവച്ച് യഥാര്‍ത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ഫോറം വ്യക്തമാക്കി.
ടി.വിയുടെ വിലയായി 11,096 രൂപയും നഷ്ടപരിഹാരമായി 20,000രൂപയും കോടതിച്ചെലവായി 15,000 രൂപയും അടക്കം ആകെ 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് വിധി. പരാതിക്കാരനുവേണ്ടി അഡ്വ. എസ്. അജോഷ് ഹാജരായി.