സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപ്പേർ നിത്യേന കൊച്ചിയില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വന്നുപോകുന്നുണ്ട്. ബസില്‍ യാത്ര ചെയ്യാമെന്ന് വച്ചാല്‍ മണിക്കൂറുകളെടുക്കും. ധനനഷ്ടവും ശാരീരിക ബുദ്ധിമുട്ടുകളും വേറെ. എന്നാല്‍ ട്രെയിനിലാണെങ്കില്‍ ഇതൊന്നുമില്ല. യാത്ര താരതമ്യേന സുഖം. എന്നാല്‍ ഈ സൗകര്യങ്ങള്‍ അനുഭവിക്കാൻ തങ്ങള്‍ക്ക് യോഗമില്ലെന്നാണ് ട്രെയിൻ യാത്രക്കാരുടെ പരാതി.
കോട്ടയത്തു നിന്ന് പുലർച്ചെ 6.25 നുള്ള കൊല്ലം – എറണാകുളം മെമു കടന്നുപോയാല്‍ പാലരുവി എക്‌സ്‌പ്രസ് മാത്രമാണ് എറണാകുളത്ത് ഓഫീസ് സമയത്ത് എത്തിച്ചേരാൻ കഴിയുന്ന അടുത്ത ട്രെയിൻ. പിന്നീടെത്തുന്ന വേണാട് എക്‌സ്‌പ്രസിനെ ആശ്രയിച്ചാല്‍ ഓഫീസില്‍ സമയത്തിന് എത്താനാകില്ല. ഇതിലാകട്ടെ കാലെടുത്തുവയ്ക്കാൻ കഴിയാത്തത്ര തിരക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്ങിഞെരുങ്ങിയും തൂങ്ങിക്കിടന്നും യാത്ര ചെയ്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തുന്നത്. തെക്കൻ ജില്ലകളില്‍ നിന്ന് മെമു, പാലരുവി, വേണാട് എക്‌സ്‌പ്രസില്‍ മാത്രം ജോലി ആവശ്യങ്ങള്‍ക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി മൂവായിരത്തിലേറെയാണ്.
പാലരുവിയിലെ കോച്ച് വർദ്ധനവ് അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. പടിവാതിലില്‍ തൂങ്ങിക്കിടന്ന് അപകടകരമാംവിധത്തിലാണ് യാത്ര. കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിലും തിരക്കിന് കുറവില്ല. കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂർ സ്റ്റേഷനില്‍ നിന്ന് തിരക്കുമൂലം വേണാടില്‍ കയറാൻ കഴിയാതെ ഡോറുകള്‍ മാറി മാറി ഓടി നടക്കുകയായിരുന്നു സ്ത്രീകളടക്കമുള്ള യാത്രക്കാർ. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴും ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ കഴിയാതെ പലരും വാതിലില്‍ തൂങ്ങി നിന്നു.
കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് അടിയന്തരമായി മെമുവോ പാസഞ്ചറോ അനുവദിച്ചാല്‍ താത്കാലിക പരിഹാരമാകും. പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂറിലേറെ വരുന്ന ഇടവേളയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേയ്ക്ക് ഒരു മെമു അല്ലെങ്കില്‍ പാസഞ്ചർ സർവീസ് ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സമയക്രമം ഇങ്ങനെ
കൊല്ലം – എറണാകുളം മെമു : 6.25
പാലരുവി എക്‌സ്‌പ്രസ് : 6.58
വേണാട് എക്‌സ്‌പ്രസ് : 8.30