Spread the love

കോട്ടയം : ട്രെയിൻ യാത്രാദുരിതങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിൽ പ്രതിഷേധത്തിന് ഒരുങ്ങി യാത്രക്കാർ. തിങ്കളാഴ്ച (12-10-2024 ) രാവിലെ 08.40 ന് പാലരുവി എറണാകുളം ടൗണിൽ പ്രവേശിക്കുമ്പോൾ വലിയൊരു പ്രതിഷേധമാണ് യാത്രക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരിക്കുന്നത്.

video
play-sharp-fill

കൊല്ലം മുതൽ കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലേശം പ്രതിദിനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുമൂലം ശ്വാസം പോലും കിട്ടാതെ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് ഇവിടെ പതിവാണ്. പാലരുവിയിലെ തിരക്ക് പാരമ്യത്തിലെത്തുന്ന മുളന്തുരുത്തിയിൽ വന്ദേഭാരത്‌ കടന്നുപ്പോകാൻ പിടിച്ചിടുന്നതും പരിഹാരമില്ലാതെ തുടരുകയാണ്. ബദൽ മാർഗ്ഗമൊരുക്കാതെ വേണാട് ജംഗ്ഷൻ ഒഴിവാക്കിയതും പാലരുവിയിൽ തിരക്ക് വർദ്ധിക്കാൻ കാരണമായി. ഒറ്റക്കാലിലും തൂങ്ങിക്കിടന്നുമുള്ള യാത്ര നിമിത്തം കടുത്ത മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങൾക്കൊണ്ടും യാത്രക്കാർ വലയുകയാണ്.

വേണാടിൽ വർഷങ്ങളായി സൗത്തിലെ ഓഫീസുകളിൽ സമയം പാലിച്ചിരുന്നവർക്ക് തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോമാർഗ്ഗം ടിക്കറ്റിനത്തിൽ തന്നെ പ്രതിമാസം ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചും ഇപ്പോൾ എത്തിച്ചേരാൻ സാധിക്കുന്നില്ല. സമയം പാലിക്കാൻ കഴിയാതെ പലർക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു. പാലരുവിയ്ക്കും വേണാടിനുമിടയിലെ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശത്തിന് പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീക്ഷ നഷ്ടപ്പെട്ട യാത്രക്കാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജുകൾ ധരിച്ച് തിങ്കളാഴ്ച രാവിലെ എറണാകുളം ടൗൺ സ്റ്റേഷനിൽ സംഘടിച്ച് മാസ്സ് പെറ്റീഷൻ നൽകാൻ ഒരുങ്ങുകയാണ്. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിലാണ് എറണാകുളം ടൗൺ സ്റ്റേഷനിൽ യാത്രക്കാർ സംഘടിക്കുന്നത്.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു / പാസഞ്ചർ സർവീസ് അടിയന്തിരമായി പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകൾ വർദ്ധിപ്പിക്കുക, വന്ദേഭാരതിന് വേണ്ടി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റുക, എന്നീ ആവശ്യങ്ങളും ഉയർത്തിയാണ് യാത്രക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.

പുനലൂർ – ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവിയിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താത്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു. പാലരുവി കടന്നുപോകുന്ന എല്ലാ ലോക് സഭാമണ്ഡലങ്ങളിലെയും ജന പ്രതിനിധികളുടെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് അടിയന്തിര പരിഹാരം കാണണമെന്നും അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം, ശശി എൻ എ, രജനി സുനിൽ, ജീനാ, സിമി ജ്യോതി, കൃഷ്ണ മധു എന്നിവർ ആവശ്യപ്പെട്ടു.