
കോട്ടയം : നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് മുകളിൽ നഗരസഭാ ജീവനക്കാരൻ തട്ടിയെടുത്തു. 2020 മുതലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ കാലയളവിൽ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാർക്കും തട്ടിപ്പിൽ പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. സെക്രട്ടറിമാർ ഒപ്പിട്ടാൽ മാത്രമേ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇത്തരത്തിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടും നഗരസഭാ സെക്രട്ടറിയും
,ഓഡിറ്റ് വിഭാഗമോ അറിഞ്ഞില്ല എന്നതിലും ദുരൂഹതയുണ്ട്.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും ഇയാളുടെ അമ്മ ശ്യാമളയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിക്ക് മുകളിലുള്ള തുക പലതവണയായി വക മാറ്റി തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ നേരത്തെ ജോലി ചെയ്തിരുന്നതും നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ആളുമായ അഖിൽ സി വർഗീസാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഈ പരിശോധനയിലാണ് ശ്യാമള പി എന്ന അക്കൗണ്ടിലേക്ക് ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ 4 ലക്ഷം രൂപ വരെ പല ഘട്ടങ്ങളിലായി ആകെ മൂന്ന് കോടിയിൽപരം രൂപ അഖിൽ തട്ടിയെടുത്തതായി കണ്ടെത്തിയത്.
ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ പോലീസിന് പരാതി നൽകാൻ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച പരാതിയിൻമേൽ പോലീസ് അന്വേഷണം തുടങ്ങി .
എന്നാൽ കോട്ടയം നഗരസഭയുടെ അനാസ്ഥയാണ് ആണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥന് ഇട നൽകിയതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ, സിപിഐ പാർലമെൻ്ററി പാർട്ടി ലീഡർ എൻ എൻ വിനോദ്, കൗൺസിലർമാരായ ജിബി ജോൺ, പി ഡി സുരേഷ് കുമാർ എന്നിവർ പറഞ്ഞു







