വയനാട്ടിലെ മലവെള്ളപ്പാച്ചിലില്‍ പാറയിടുക്കുകളിലും ചെളിയിലും രക്ഷാപ്രവർത്തനം; ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാൻ മാഗിക്കൊപ്പം മായയും മര്‍ഫിയും; വിദഗ്ധരായ ഡോഗ് സ്‌ക്വാഡ് എത്തി
കല്‍പ്പറ്റ: മലവെള്ളപ്പാച്ചിലില്‍ പാറയിടുക്കുകളിലും ചെളിയിലും അകപ്പെട്ട നാട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ മാഗി എന്ന നായയ്ക്ക് ഒപ്പം തിരച്ചില്‍ നടത്താൻ കൊച്ചിയില്‍ നിന്ന് മായയും മർഫിയും എത്തി.
ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി എന്ന നായ ചൊവ്വാഴ്ച രാവിലെ മുതല്‍ തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. രാത്രിയോടെ മായയും മര്‍ഫിയും ദൗത്യത്തിനൊപ്പം ചേർന്നു.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മാഗിക്ക് ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധപരിശീലനം ലഭിച്ചവരാണ് കൊച്ചിയില്‍ നിന്നെത്തിയ മായയും മര്‍ഫിയും. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഇരുവരും ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ടവയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കെടാവര്‍ ഡോഗ്‌സ്’ എന്ന ഗണത്തില്‍ കേരളത്തിലുള്ള മൂന്ന് നായകളില്‍ രണ്ടുപേരാണ് മായയും മര്‍ഫിയും. മാഗി ഇടുക്കി പൊലീസിന്റെ സ്‌ക്വാഡിലാണുള്ളത്.
വയനാട്ടിലെ ദുരന്തവിവരമറിഞ്ഞ് രാവിലെത്തന്നെ ഹാന്‍ഡ്ലര്‍മാരായ പ്രഭാത്, മനേഷ്, ജോര്‍ജ് മാനുവല്‍ എന്നിവരോടൊപ്പം ജീപ്പില്‍ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കുമൂലം രാത്രിയായി വയനാട്ടിലെത്താന്‍.
പഞ്ചാബ് ഹോംഗാര്‍ഡില്‍നിന്ന് കേരള പൊലീസ് വാങ്ങിയതാണ് ഇവരെ. കല്‍പറ്റ സായുധസേനാ ക്യാമ്പില്‍ നിന്ന് രാവിലെത്തന്നെ മാഗി ചൂരല്‍മല വെള്ളാര്‍മല സ്‌കൂള്‍പരിസരത്ത് തെരച്ചിലിന് എത്തിയിരുന്നു. എന്നാല്‍ തെരച്ചില്‍ പ്രയാസകരമായിരുന്നു.
വെള്ളക്കെട്ടും ചെളിയും മാഗിയുടെ ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് കെ. സുധീഷിന്റെ നേതൃത്വത്തില്‍ ഡോഗ് ഹാന്‍ഡ്ലര്‍മാരായ എന്‍.കെ. വിനീഷും പി. അനൂപുമാണ് മാഗിയുടെ ചുമതലക്കാര്‍. പത്തടിയില്‍ താഴെയുള്ളതുവരെ മാഗി മണത്തറിഞ്ഞു. ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തമുണ്ടായപ്പോള്‍ മണ്ണിനടിയില്‍നിന്ന് പത്തടി താഴ്ചയിലുള്ള മൃതദേഹംവരെ കണ്ടെത്താന്‍ സഹായിച്ചത് ‘കെടാവര്‍’ മായയായിരുന്നു. മണ്ണിനടിയില്‍ മൂന്നുസ്ഥലത്തുനിന്നാണ് അന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.