കൊല്ലം കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ; ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും 2500 രൂപയും പോലീസ് പിടിച്ചെടുത്തു
കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. അനസ് ,അസലം എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ മറ്റ് നിരവധി മയക്കുമരുന്ന് കേസിലെയും പ്രതികളാണെന്ന് പോലീസ് പറയുന്നു.
കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ നവാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് രണ്ടു പേരെ കടയ്ക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ജ്യോതിഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് നവാസ്. ഇയാളുടെ കഞ്ചാവ് വില്പ്പന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.
കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവും പണവും ഏൽപ്പിക്കാൻ നവാസിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.
ഇവരുടെ കൈയിൽ നിന്ന് 32 ഗ്രാം കഞ്ചാവും രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും 2500 രൂപയും പോലീസ് പിടികൂടി.
പിടിക്കപ്പെടുന്ന സമയം നവാസ് വീട്ടിൽ ഇല്ലായിരുന്നു. അറസ്റ്റിലായ അസ്ലമിനെ ഒന്നര വർഷം മുൻപ് കടയ്ക്കൽ പോലീസ് ഇതേ വീട്ടിൽ നിന്ന് എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്ന് ഇയാൾ റിമാൻഡിലായിരുന്നു. പിന്നീട് എക്സൈസ് സംഘം 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും ഇയാൾ പ്രതിയായി.
രണ്ടാഴ്ച മുമ്പ് മാത്രം ജയിലിൽ നിന്ന് പുറത്തിറങ്ങിയ അസ്ലം, വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിക്കുകയായിരുന്നു. രണ്ടാം പ്രതിയായ അനസ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
മൂന്ന് പേരും ചേർന്ന് കടയ്ക്കലിലെ സ്കൂൾ, കോളേജ് മേഖലകളിൽ ലഹരി വസ്തുക്കളുടെ വിൽപന നടത്തിവരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
കടയ്ക്കൽ കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഗ്രേഡ് എസ്.ഐ ഷാജി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അൻസാർ, ബിജു സിവിൽ പൊലീസ് ഓഫീസർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.