സംസ്ഥാനത്ത് 24 മണിക്കൂറിൽ പെയ്തത് 8.45 സെന്റിമീറ്റർ മഴ; ജൂലൈ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; മഴക്കെടുതിയിൽപ്പെട്ട് എട്ട് മരണം; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെലോ അലർട്ട്; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കനത്ത സുരക്ഷാ മുന്നറിയിപ്പ്

Spread the love

കൊച്ചി: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു.

8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 8 പേർ മരിച്ചു. ഒരാളെ കാണാതായി.

പാലക്കാട് വടക്കഞ്ചേരിയിൽ വീടിന്റെ ചുമരിടിഞ്ഞു വീണു കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (54), മകൻ രഞ്ജിത് (31), വെള്ളക്കെട്ടിൽ വീണ് കണ്ണൂർ പാനൂർ ഒളവിലം മേക്കരവീട്ടിൽ താഴെക്കുനി കെ.ചന്ദ്രശേഖരൻ (62), കാസർകോട് മധൂരിൽ ഷോക്കേറ്റ് കുദ്രപ്പാടി ഗോപാലഗെട്ടിയുടെ ഭാര്യ ഹേമാവതി (50), പുല്ലു ചെത്താൻ പോയപ്പോൾ ഷോക്കേറ്റു പത്തനംതിട്ട തിരുവല്ല മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48), കാറ്റിൽ ആൽമരം കടപുഴകി കാറിന് മുകളിലേക്കു വീണ് വിതുര ആനപ്പെട്ടി സ്വദേശിനി മോളി (42) എന്നിവരാണ് മരിച്ചത്.

മലപ്പുറം മേലാറ്റൂരിൽ ശനിയാഴ്ച ഒഴുക്കിൽപെട്ടു കാണാതായ പാലക്കാട് അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽവീട്ടിൽ യൂസുഫിന്റെ (55) മൃതദേഹം ഇന്നലെ കണ്ടെത്തി. മാറാക്കര ‌യുപി സ്കൂളിനു സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മേൽമുറി മുക്കിലപ്പീടിക സ്വദേശി ബൈജു (33) മുങ്ങി മരിച്ചു.

പാലക്കാട് ചിറ്റിലഞ്ചേരി ചീനാമ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുതുകുന്നി ആണ്ടിത്തറ പുത്തൻവീട്ടിൽ രാജേഷിനെയാണ് (42) കാണാതായത്. സംസ്ഥാനത്താകെ 14 ക്യാംപുകളിലായി 224 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 97 വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിഞ്ഞതിനെ തുടർന്നു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ് റോഡിൽ മൂന്നാർ മുതൽ പൂപ്പാറ വരെയുള്ള ഗതാഗതം വിലക്കി.

8 ജില്ലകളിൽ അവധി

മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.