കാലിത്തൊഴുത്തിനേക്കാള്‍ മെച്ചപ്പെട്ട സ്‌കൂളുകള്‍ ഞാന്‍ കണ്ടിട്ടില്ല, രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്കൂൾ എന്നുപറയുന്നത്, കേരളത്തിൽ ജനിച്ചത് ഭാ​ഗ്യം, ഇവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകൾ ഏറ്റവും മികച്ചതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

Spread the love

കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകൾ ഏറ്റവും മികച്ചതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍ പറഞ്ഞു. ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്.

എന്നാല്‍, അവിടെയൊന്നും കേരളത്തിലെ സ്‌കൂളുകളുടെ സൗകര്യങ്ങളോ മികവോ കണ്ടിട്ടില്ല. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതു കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും കമ്മിഷണർ പറഞ്ഞു. കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊച്ചി ജില്ലാ സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്മിഷണറുടെ പ്രസംഗം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഞാന്‍ 10-13 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ ഒരു സ്‌കൂൾ പോലും ഈ സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല. അയല്‍ സംസ്ഥാനമായ ഒഡീഷയില്‍ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്.

ഇന്നും ഓല കെട്ടി കുടിലുകളില്‍ താമസിക്കുന്നവരാണ് അവിടെയുള്ളത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ബീമാരു സ്റ്റേറ്റ്‌സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കുറെ സംസ്ഥാനങ്ങളുണ്ട്. ബീമാര്‍ എന്ന് പറഞ്ഞാല്‍ രോഗം. രോഗം പിടിച്ച സംസ്ഥാനങ്ങള്‍ എന്നതിനോടാണ് ഇവയെ ഉപമിക്കുന്നത്.

ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ, പട്ടിണിപ്പാവങ്ങളുള്ള സംസ്ഥാനങ്ങളാണിവ.

ഈ സംസ്ഥാനങ്ങളിലെല്ലാം ഞാന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. ഒരു മാസത്തോളം ആറോ എഴോ മണ്ഡലങ്ങളുടെ ചുമതലയായിരിക്കും ലഭിക്കുക. അവിടെനിന്നു മറ്റു ജില്ലകളിലേക്കും നമ്മള്‍ യാത്ര നടത്താറുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനേക്കാള്‍ മെച്ചപ്പെട്ട സ്‌കൂളുകള്‍ ഞാന്‍ കണ്ടിട്ടില്ല എന്നത് സത്യമാണ്.

അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥി എങ്ങനെ രക്ഷപെടും എന്നാണ്. അവിടെ പഠിക്കുന്നവര്‍ക്ക് 10ാം ക്ലാസ് പാസാകാന്‍ പറ്റുമോ എന്നുപോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്‌കൂളെന്ന് പറയുന്നത്.

കോടിക്കണക്കിന് രൂപ അനുവദിച്ച്‌ വലിയ കെട്ടിടങ്ങള്‍ പണിതു എന്നായിരിക്കും രേഖകളില്‍ ഉണ്ടാവുക. എന്നാല്‍, യഥാര്‍ഥത്തിലുള്ള അവസ്ഥ ഇങ്ങനെയാണ്. കേരളത്തില്‍ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോള്‍ ഞാനോര്‍ക്കാറുണ്ട്.

ഇവിടെ നമുക്ക് ശക്തമായ ഒരു സര്‍ക്കാര്‍ പിന്തുണാ സംവിധാനമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കില്‍ ഏതു മേഖല എടുത്താലും അതുണ്ടെന്നും” കമ്മിഷണർ പറഞ്ഞു.