Spread the love

 

കോട്ടയം:ഓരോരോ കാലങ്ങളിൽ ചില പുതിയ പദങ്ങൾ മലയാള ഭാഷക്ക് അലങ്കാരമായി
കടന്നുവരാറുണ്ട് .
അടിപൊളി , ഇടിവെട്ട്, എട്ടിന്റെ പണി , ശശി തുടങ്ങിയ പദങ്ങളൊക്കെ ഇപ്പോൾ മലയാളത്തിൽ സുലഭമാണല്ലോ …?

video
play-sharp-fill

“പൂവാലൻ “എന്ന പദം എപ്പോഴാണ് മലയാളഭാഷയിൽ കടന്നു കൂടിയതെന്ന് അറിയില്ല. സുന്ദരികളായ പെൺകുട്ടികളുടെ പിന്നാലെ നിഴൽ പോലെ പിന്തുടരുകയും അത്യാവശ്യം കമന്റടിക്കുകയും ചെയ്യുന്ന വിരുതന്മാർക്ക് ഏതോ വിശാലഹൃദയൻ ഔചിത്യപൂർവ്വം ചാർത്തിക്കൊടുത്ത ഓമനപ്പേരാണ് “പൂവാലൻ”.
പൂവാലന്മാരുടെ പ്രധാന തട്ടകങ്ങളായിരുന്നു കോളേജ് ക്യാമ്പസുകൾ . എഴുപതുകളിൽ ദാവണി എന്ന ഹാഫ് സാരിയുമുടുത്ത് പുസ്തകം മാറോടമർത്തി പിടിച്ച് മന്ദം മന്ദം നടന്നുനീങ്ങുന്ന സുന്ദരികളായ പെൺകുട്ടികളെ വിടാതെ പിന്തുടർന്നിരുന്ന പൂവാലന്മാർക്ക് ഒരു ഇഷ്ടഗാനമുണ്ടായിരുന്നു …

“പാവാട പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ
പാതിവിടർന്ന നീ
പൂഞ്ചേല പരുവത്തിൽ
പൂവായി തേനുള്ളിൽ
തുളുമ്പുന്ന പൂവായി …..”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറമേയ്ക്കു മുഖം വീർപ്പിച്ചൊക്കെ നടക്കുമായിരുന്നെങ്കിലും പെൺകുട്ടികൾക്കും ഈ ഗാനം വളരെ ഇഷ്ടമായിരുന്നത്രെ!
അതൊരുപക്ഷേ ഈ പാട്ടിന്റെ വരികളുടെ ഭംഗിയായിരിക്കാം .
അല്ലെങ്കിൽ ആൺകുട്ടികളുടെ കമന്റടികൾ എല്ലാ പെൺകുട്ടികൾക്കും ഉള്ളിന്റെയുളളിൽ ഇഷ്ടമാണെന്ന മന:ശാസ്ത്രമാകാം ….
എന്തായാലും നമുക്ക് ഈ ഗാനത്തിലേക്ക് തന്നെ
തിരിച്ചു വരാം.

പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസിന് മലയാളസിനിമയിൽ മേൽവിലാസമുണ്ടാക്കി കൊടുത്ത ഗാനമാണിത്.
ചിത്രം “കാർത്തിക “…..
അമ്പിളി ഫിലിംസിന്റെ ബാനറിൽ
വി എം ശ്രീനിവാസൻ നിർമ്മിച്ച കാർത്തികയ്ക്ക് തിരക്കഥയെഴുതിയത്
എസ് എൽ പുരം സദാനന്ദൻ.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യൻ, ശാരദ ,
കെ പി ഉമ്മർ ,അടൂർ ഭാസി , പ്രേംനവാസ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ .
സത്യനായിരുന്നു ചിത്രത്തിലെ നായകനെങ്കിലും സൂപ്പർഹിറ്റായ രണ്ട് ഗാനരംഗങ്ങളിലും തിളങ്ങിയത് പ്രേംനവാസ് ആയിരുന്നുവെന്നുള്ളത് ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട് .

അടുത്തകാലത്ത് മലയാളത്തിലെ ഒരു യുവനടൻ താൻ അഭിനയിച്ച രംഗങ്ങളെല്ലാം മോണിറ്ററിൽ കണ്ട് തനിക്ക് തന്നെയാണ് ചിത്രത്തിൽ പ്രാധാന്യമെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അടുത്ത സീനിൽ അഭിനയിക്കാൻ തയ്യാറായിരുന്നുള്ളൂ എന്ന് കേട്ടപ്പോൾ സത്യനെപ്പോലെയുള്ള
പഴയകാല നടന്മാരോട് എന്തെന്നില്ലാത്ത ആരാധന തോന്നിപ്പോയി.

“കാർത്തിക ” യിലെ
“ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളിൽ ചൊരിയുന്നു രാഗരസം …..” എന്ന
പ്രണയനൊമ്പരമുണർത്തുന്ന ഗാനവും യുവ മാനസങ്ങളിൽ പ്രണയാനുഭൂതികളുടെ കൊച്ചോളങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആ കാലത്ത്
ഒട്ടേറെ ജനപ്രീതി നേടിയെടുക്കുകയുണ്ടായി .
രണ്ടു ഗാനരംഗങ്ങളിലും അഭിനയിച്ചത് പ്രേംനവാസും മല്ലികാദേവി എന്ന പഴയകാല നടിയുമാണ് .

“കൺമണിയേ കൺമണിയേ കരയാതുറങ്ങൂ…. ”
( എസ് ജാനകി )
“മധുമാസ രാത്രി …”
( എസ് ജാനകി )

“കാർത്തിക നക്ഷത്രത്തെ …”
(പ്രേംപ്രകാശ്) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1968 മെയ് അവസാന വാരം പ്രദർശനത്തിനെത്തിയ “കാർത്തിക ” എന്ന ചിത്രം 56 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും നിത്യഹരിതമായിട്ട് നിൽക്കുന്നതിൽ ഗാനരചയിതാവായ യൂസഫലി കേച്ചേരിയോടും സംഗീതസംവിധായകനായ ബാബുരാജിനോടും നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നു .