
വെന്റിലേറ്ററുകള്‍ പൊളിച്ചും ജനല്‍ക്കമ്പികള്‍ വളച്ചുംവീടുകള്‍ക്കുള്ളില്‍ കയറും; കുപ്രസിദ്ധ മോഷ്ടാവ് ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ എന്നറിയപ്പെടുന്ന മുറിഞ്ഞ പാലം സ്വദേശി ബാഹലേയനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇയാളെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പിടിയിലായത്. ജയിലിലായ പ്രതി നാലുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പൈഡര്മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് സ്പൈഡര്‍മാന്‍ എന്ന വിളിപ്പേരുണ്ടായത്. സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.
സ്വര്‍ണാഭരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും തുണികളുമടക്കം കൈയില്‍ കിട്ടുന്നതെന്തും ഇയാള്‍ മോഷ്ടിക്കും. നേരത്തെ വഞ്ചിയൂരിലെ ഒരു വീട്ടില്‍നിന്ന് പത്ത് കുപ്പി മദ്യവും മോഷ്ടിച്ചിരുന്നു. തുടര്‍ച്ചയായ മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്. തമിഴ്നാട്ടിലെ മധുരയിലും കന്യാകുമാരിയിലും ബാഹുലേയന് ഒളിയിടങ്ങളുണ്ട്. മോഷണമുതല്‍ തമിഴ്നാട്ടില്‍ വിറ്റഴിച്ചശേഷം ഇവിടങ്ങളില്‍ ആഡംബരജീവിതം നയിക്കും. പണം തീര്‍ന്നാല്‍ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.
20-ഓളം കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധ ക്രിമിനലുകളായ ബാറ്ററി നവാസിന്റെയും ബ്രൂസ്ലി ബിജുവിന്റെയും കൂട്ടാളിയാണെന്നും പോലീസ് പറയുന്നു.