ബംഗളൂരു: നാല് വര്‍ഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് അഞ്ചുപേരുടെ അസ്ഥികൂടം കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.
മുൻ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), ആണ്‍ മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരിച്ചത് ഇവര്‍ തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
2019ലാണ് ഇവരെ അവസാനമായി കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളോടും നാട്ടുകാരോടും ഇവര്‍ അധികം അടുപ്പം കാണിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ തന്നെ ആരും കുടുംബത്തെ കാണാതായപ്പോള്‍ തിരക്കിയില്ല.
കഴിഞ്ഞയാഴ്ച ഈ വീടിനു മുന്നിലൂടെ പ്രഭാത സവാരിക്ക് പോയവരാണ് വാതില്‍ തകര്‍ന്ന് കിടക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നാട്ടുകാര്‍ തയാറായില്ല. ഒടുവില്‍ പ്രാദേശിക വാര്‍ത്താ ലേഖകനാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് അഞ്ച് അസ്ഥികൂടങ്ങള്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ പല തവണ മറ്റാരോ പ്രവേശിച്ചതായും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. നാല് പേരുടെ അസ്ഥികൂടങ്ങളില്‍ ഒരേ മുറിയിലായിരുന്നു. രണ്ട് പേര്‍ കട്ടിലിലും രണ്ട് പേര്‍ നിലത്തും കിടക്കുന്ന നിലയിലായിരുന്നു. ഒരാളുടെ അസ്ഥികൂടം മറ്റൊരു റൂമില്‍ കിടക്കുന്ന നിലയിലാണ്കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.