
ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടർ ബിജു ജോര്‍ജിന്റെതാണെന്ന് കണ്ടെത്തി; അപകടം നടന്നതിന് പിന്നാലെ വര്‍ക്ഷോപ്പിലെത്തിച്ച് പൊളിച്ചു വില്‍ക്കാൻ നല്‍കിയ കാര്‍ കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.
മലപ്പുറം : കുറ്റിപ്പുറം പാലത്തില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം. കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടേത് കണ്ടത്തി അപകട ശേഷം പൊളിച്ചു വില്‍പ്പന നടത്താൻ ശ്രമിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു.അപകടം നടന്നതിന് പിന്നാലെ വര്‍ക്ഷോപ്പിലെത്തിച്ച് പൊളിച്ചു വില്‍ക്കാൻ നല്‍കിയ കാര്‍ തൃശൂരിലെ കടയില്‍ നിന്നും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ ബിജു ജോര്‍ജിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്.കുറ്റിപ്പുറം പാലത്തില്‍ അപകടം ഉണ്ടാക്കിയ ശേഷം ഡോക്ടര്‍ കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുക ആയിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് (22) ആണ് മരിച്ചത്. നവംബര്‍ 27ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ പാലത്തിനുമുകളില്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് മരിച്ചു.സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. ചങ്ങരംകുളത്തെ സിസിടിവിയില്‍ നിന്നാണ് നമ്ബര്‍ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ വാഹനങ്ങള്‍ പൊളിക്കുന്ന മാര്‍ക്കറ്റില്‍നിന്ന് കാര്‍ പൊലീസ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പെട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയില്‍പൊളിച്ചുവില്‍ക്കാനായി ഏല്‍പിക്കുകയായിരുന്നു.കാര്‍ പൊളിക്കാൻ പിന്നീട് തൃശൂര്‍ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാര്‍ പൊളിച്ചുവില്‍ക്കാൻ ഡോക്ടര്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.