
സ്വന്തം ലേഖിക
ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി. റായ്ബറേലിയിലെ റെയില്‍വേ കോളനിയില്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറുടേയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
റെയില്‍വേയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന നേത്രരോഗ വിദഗ്ധനായ ഡോ.അരുണ്‍ കുമാറാണ് ഭാര്യ അര്‍ച്ചന, മകള്‍ ആദിവ (12), മകൻ ആരവ് (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിര്‍സാപൂര്‍ സ്വദേശിയായ ഡോ. കുമാര്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം റായ്ബറേലിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടറെയും കുടുംബത്തെയും സഹപ്രവര്‍ത്തകര്‍ അവസാനമായി കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രണ്ട് ദിവസമായി എത്താഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ തെരഞ്ഞെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന മരണം ആദ്യമായി പുറത്തറിയുന്നത്. ഡോക്ടറുടെ വീട്ടിലെത്തിയ സഹപ്രവര്‍ത്തകര്‍ വാതിലില്‍ മുട്ടി, കോളിംഗ് ബെല്‍ അടിക്കുകയും ചെയ്തു. പ്രതികരണമില്ലാഞ്ഞതോടെ സഹപ്രവര്ത്തകര്വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ക്വാര്‍ട്ടേഴ്സിലെ ബെഡ്റൂമില്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറും കുടുംബവും മരിച്ച് കിടന്ന മുറിയില്‍ നിന്നും ചുറ്റികയും മയക്കുമരുന്നുകളും ഇഞ്ചക്ഷൻ സിറിഞ്ചും രക്തക്കറകളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അരുണ്‍കുമാര്‍ ഭാര്യയെയും കുട്ടികളെയും മയക്കി കിടത്തിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലെത്തിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം ഡോക്ടറും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഡോക്ടര്‍ ആദ്യം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. തുടര്‍ന്ന് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്ട്ടത്തിനായിഅയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടറുടെയും കുടുംബത്തിന്റെയും മരണവാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും പ്രദേശവാസികളും. ഡോക്ടറും കുടുംബവും നാട്ടുകാരുമായി നന്നായി ഇടപെട്ടിരുന്നവരാണെന്നും മരണം ഞെട്ടിക്കുന്നതാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റായ്ബറേലി എസ്പി അലോക് പ്രിയദര്‍ശി വ്യക്തമാക്കി.