സ്വന്തം ലേഖിക
കോട്ടയം :കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്.
ജില്ലാ കളക്ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നിര്‍മാണം, നവീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ജില്ലാകളക്ടറുടെ താമസസ്ഥലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. നിര്‍വഹണ ഏജൻസിയായി പൊതുമരാമത്തു വകുപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍, പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, നിര്‍മിതി കേന്ദ്രത്തിനു നിര്‍മാണച്ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 15ന് ജില്ലാ കളക്ടര്‍, റവന്യു മന്ത്രി കെ. രാജനു കത്തു നല്‍കിയിരുന്നു.
പൊതുമരാമത്തു വകുപ്പിനു കീഴില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണു ജില്ലാ നിര്‍മിതി കേന്ദ്രത്തെ നിര്‍വഹണ ഏജൻസിയായി നിയമിക്കണമെന്നു നിര്‍ദേശിച്ചതെന്നാണു സൂചന
ഭവന നിര്‍മാണ വകുപ്പിനു കീഴിലുള്ള ജില്ലാ നിര്‍മിതി കേന്ദ്രം, റവന്യു മന്ത്രിയുടെ കീഴിലുള്ള വകുപ്പുകൂടിയാണ്. കളക്ടറുടെ ആവശ്യം പരിഗണിച്ച റവന്യു വകുപ്പു നിര്‍മിതി കേന്ദ്രയെ നിര്‍മ്മാണച്ചുമതല ഏല്‍പിച്ച് ഡിസംബര്‍ ആദ്യം ഉത്തരവും ഇറക്കുകയായിരുന്നു