
സഹാറ ഗ്രൂപ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു.
ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ സ്വപ്ന റോയി. മക്കള്‍ സുശാന്ത് റോയ്, സീമന്തോ റോയ്.
മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പര്ടെൻഷൻ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായിരുന്നു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തില്‍ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു.
1948-ല്‍ ബീഹാറിലെ അരാരിയയില്‍ ജനിച്ച സുബ്രത റോയി സഹാറ ഇന്ത്യ പരിവാര്‍ 1978-ലാണ് ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറി. പിന്നീട് ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി.
തുടര്‍ന്ന്, 1990-കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടര്‍ന്ന് കമ്പനി നിരവധി പ്രതിസന്ധികള്‍ നേരിട്ടു.
2012-ല്‍, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സെബിയും ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാൻ കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകര്‍ക്ക് 45 ദിവസത്തിനുള്ളില്‍ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ഈ വര്‍ഷം ആദ്യം തുറന്നു. സഹാറ അഴിമതിയില്‍ കുടുങ്ങിയ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.