
രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തലസ്ഥാനത്തെത്തി ; ആകെ 8 കോച്ചുകൾ ; ഓറഞ്ച് നിറം; ട്രയല്‍ റൗണ്ട് ആരംഭിക്കും ; ഞായറാഴ്ച്ച ഉദ്ഘാടന സര്‍വ്വീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം :കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് എത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൗണ്ട് ആരംഭിക്കും.പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. ആലപ്പുഴ വഴിയാണ് സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. രാവിലെ ഏഴുമണിയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും.