
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത കൈവരുത്തുന്നതിന് സി.പി.എം; ഇനി എല്ലാ പണമിടപാടുകളും ബാങ്ക് വഴി മാത്രമാക്കുന്നു; ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പാർട്ടിയുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്നതിനാണെങ്കിലും, ലക്ഷ്യമിടുന്നത് കൂടുതലും ഇടപാടുകളിലെ സുതാര്യതയ്ക്ക്
സ്വന്തം ലേഖകൻ
കണ്ണൂർ: സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ സുതാര്യത കൈവരുത്തുന്നതിന് സി.പി.എം. എല്ലാ പണമിടപാടുകളും ബാങ്ക് വഴി മാത്രമാക്കുന്നു. ഇതുസംബന്ധിച്ച് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പാർട്ടിയുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്നതിനാണെങ്കിലും ഇടപാടുകളിലെ സുതാര്യതയും ലക്ഷ്യമിടുന്നു.
ഉയർന്ന പാർട്ടിഘടകങ്ങളുടെ ഇടപാടുകൾ ബാങ്കുകൾ വഴിയാണെങ്കിലും അടിസ്ഥാനഘടകമായ ബ്രാഞ്ചുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ പൊതുവിലില്ല. പാർട്ടിയുടെ പ്രവർത്തനഫണ്ടുകളും തിരഞ്ഞെടുപ്പ് ഫണ്ടുകളും പൊതുജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്നത് ബ്രാഞ്ചുകൾ മുഖേനയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിരിച്ചെടുക്കുന്ന ഫണ്ട് സംബന്ധിച്ച കണക്കുകൾ അംഗീകരിച്ചശേഷം ബ്രാഞ്ചിന്റെ വിഹിതം കഴിച്ച് ബാക്കി മേൽഘടകങ്ങൾക്ക് പണമായി നൽകുന്നതാണ് പതിവ്. അതിനാൽ ഉപരികമ്മിറ്റിക്ക് പണം ലഭിച്ചതുസംബന്ധിച്ച രേഖകൾ ആദായനികുതി വകുപ്പിന് സമർപ്പിക്കാൻ സാധിക്കാത്തത് പലപ്പോഴും പ്രശ്നമായി വന്നിട്ടുണ്ട്.
ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ ബ്രാഞ്ചുകളും ബാങ്ക് അക്കൗണ്ട് എടുക്കണമെന്നും ഇടപാടുകൾ ഈ അക്കൗണ്ട് വഴിയാക്കണമെന്നുമാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി കീഴ്‌ഘടകങ്ങൾക്ക് നൽകിയ നിർദേശം.