
ഓണത്തിന് മലയാളികൾ കുടിച്ചുതീര്‍ത്തത് ചന്ദ്രയാൻ-3ന്‍റെ ചെലവിനേക്കാള്‍ കൂടുതല്‍ തുകയുടെ മദ്യം; പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 കോടി രൂപയുടെ അധികവില്‍പന
സ്വന്തം ലേഖിക
തിരുവനന്തപുരം: ശനിയാഴ്ച ഓണാഘോഷം സമാപിക്കാനിരിക്കെ പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 759 കോടിയുടെ മദ്യം.
600 കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ രാജ്യത്തിന്‍റെ ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ തുകയേക്കാള്‍ കൂടുതലാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 കോടി രൂപയുടെ അധികവില്‍പനയാണ് ഇക്കുറി കേരളത്തിലുണ്ടായത്. ഉത്രാടത്തിന് വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നതെന്നാണ് ബെവ്കോയുടെ പ്രതികരണം.
116 കോടി രൂപയുടെ വില്‍പനയാണ് ഉത്രാടത്തില്‍ മാത്രം നടന്നത്. ഇക്കുറിയും ജവാൻ റം തന്നെയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ്.
പത്ത് ദിവസത്തിനുള്ളില്‍ 70000 കെയ്സുകളാണ് വിറ്റഴിച്ചത്. തിരൂര്‍ ആണ് മദ്യവില്‍പനയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഉത്രാടത്തിന് 116 കോടി രൂപയുടെ കച്ചവടമാണ് ബെവ്കോക്കുണ്ടായത്. അവിട്ട ദിനത്തില്‍ ഇത് 91 കോടിയായിരുന്നു.
ഔട്ട്ലെറ്റുകളില്‍ ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്.
ഇക്കുറി ഓണത്തിന് 675 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാരിന്‍റെ ഖജനാവിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ബെവ്കോയുടെ മദ്യവില്‍പന 700 കോടിയായിരുന്നു.