
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സുഹൃത്തിന്‍റെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തു കൊടുത്തു; യുവതിയെ പീഡിപ്പിച്ചവരില്‍ നിന്നും പണം തട്ടാനും ശ്രമം ; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ സുഹൃത്തായ 29-കാരി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് കാരപ്പറമ്പില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി പി.പി. അഫ്സീനയാണ് പിടിയിലായത്. കേസില്‍ പ്രധാനപ്രതികളായ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
തട്ടിപ്പ് പൂര്‍ണമായും ആസൂത്രണം ചെയ്ത പി.പി. അഫ്സീനയെയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ യുവതിയെ പരിചയപ്പെട്ട അഫ്സീന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്സീന അഭിനയിച്ച ആല്‍ബങ്ങളും ഹ്രസ്വചിത്രങ്ങളും കാണിച്ച് യുവതിയുടെ വിശ്വാസം ആര്‍ജിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് കാരപ്പറമ്പിലെ സുഹൃത്തിന്‍റെ ഫ്ലാറ്റിലെത്തിച്ച് പീഡനത്തിന് അവസരമൊരുക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി.എന്നാല്‍ പ്രതികള്‍ വഴങ്ങാതായതോടെ പദ്ധതി പാളി. ഇതോടെ യുവതിയെയും കൂട്ടി നടക്കാവ് പൊലിസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ കുടകില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമലിനെയും പൊലിസ് പിടികൂടി.
തുടര്‍ന്നാണ് അഫ്സീനയുടെ ഫോണ്‍ രേഖകളടക്കം അന്വേഷണസംഘം വിശദമായി പരിശോധിച്ചത്. ഇതോടെ തട്ടിപ്പ് പൂര്‍ണമായും ആസൂത്രണം ചെയ്തത് അഫ്സീനയാണെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായ പ്രതി വലിയ പ്രതിരോധത്തിന് മുതിരാതെ കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.