
താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു; സംഭവത്തിൽ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കാൻ സാധിച്ചു; ഗുരുതര വെളിപ്പെടുത്തലുകളുമായി ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കർ
സ്വന്തം ലേഖകൻ
മലപ്പുറം: താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കർ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയെന്ന് പൊലീസ് ആരോപിച്ചിരുന്നു. മരണകാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കെ, ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായെന്ന് ബോധപൂർവ്വം എഴുതിച്ചേർത്തതാണെന്ന് പൊലീസ് പറഞ്ഞു.
ആന്തരികാവയവ പരിശോധനാ ഫലം വരും മുമ്പേ ആ നിഗമനത്തിലെത്തി. ഫോറൻസിക് സർജനെതിരെ അന്വേഷണം വേണം. മറ്റ് ഫോറൻസിക് സർജന്മാരുടെ സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണം. ഇതെല്ലാം കാട്ടി അന്വേഷണസംഘം ഡി.ജി.പിക്ക് പരാതിയും നൽകിയിന്നു. എന്നാൽ, ഇക്കാര്യം അറിയില്ലെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മരണം എഴുതി ചേര്‍ക്കുന്നത് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് ഡോ.ഹിതേഷ് നേരത്തെ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ കേസിലുണ്ടായ ചില അട്ടിമറി നീക്കങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഫോറൻസിക് വിദഗ്ധരുടെ ഭാഗത്തു നിന്ന് അട്ടിമറി നീക്കങ്ങളുണ്ടായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്ന് ഹിതേഷ് ശങ്കര്‍ പറയുന്നു.
വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കാൻ സാധിച്ചു. സത്യമാണ് തന്റെ കക്ഷി. അല്ലാതെ ഒന്നിനെയും സേവിക്കുകയില്ല. ഫോറൻസിക് മെഡിസിൻ നിഷ്പക്ഷമാണ്. സത്യം കണ്ടത്തുക, അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, അതുവഴി പ്രതിയിലേക്കു എത്തുക എന്നതാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടു പടികളാണ് മരണകാരണവും മറ്റും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ്. അല്ലാതെ പ്രതിയായി ആരോപിക്കപെട്ടവരുടെ വലുപ്പചെറുപ്പം നോക്കിയല്ല. പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ പൊങ്കാലയാണെന്നും പോസ്റ്റില്‍ ഹിതേഷ് ശങ്കര്‍ പറയുന്നു.
ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയരേ ,
ഓരോ ആഘോഷങ്ങളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊള്ളണം. ഈ ഓണം മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറൻസിക് ഡോക്ടര്‍മാര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. തങ്ങളില്‍ ഏല്പിച്ച ഉത്തരവാദിത്വം സമ്മര്‍ദ്ദങ്ങള്‍ക്ക് അതീതമായി, കാര്യക്ഷമമായി നിര്‍വഹിക്കാൻ സാധിച്ചു എന്നുള്ള ഉത്തമ ബോധ്യത്തോടെയുള്ള ഓണം.
വ്യക്തിപരമായി പോലും ഞാൻ ആക്രമിക്കപ്പെട്ടു, പൊലീസ് ഗ്രൂപ്പുകളില്‍ എനിക്കെതിരെ പൊങ്കാലയാണ്. എങ്ങനെയാണ് ഒപീനിയൻ കൊടുക്കേണ്ടത് എന്ന് പോലും അവര്‍ പഠിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ദ്ധരുടെ ഭാഗത്തു നിന്ന് പോലും അട്ടിമറി നീക്കങ്ങളുണ്ടായി, സഹായം കൈപറ്റിയവര്‍ പോലും പൊലീസിനൊപ്പം ചേര്‍ന്നു. പക്ഷെ അതൊന്നും ഒരു പ്രശ്നമല്ല കാരണം സത്യമാണ് എന്റെ കക്ഷി.അല്ലാതെ ഒന്നിനെയും സേവിക്കുകയില്ല.
ഫോറൻസിക് മെഡിസിൻ നിക്ഷ്പക്ഷമാണ് . സത്യം കണ്ടത്തുക ,അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, അതുവഴി പ്രതിയിലേക്കു എത്തുക എന്നതാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടു പടികളാണ് മരണകാരണവും മറ്റും. റിപ്പോര്‍ട്ട് തയാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ്. അല്ലാതെ പ്രതിയായി ആരോപിക്കപെട്ടവരുടെ വലിപ്പചെറുപ്പം നോക്കിയല്ല , ഡോക്ടര്‍ ജോലി ഉപജീവനമായിട്ടല്ല ഞാൻ കാണുന്നത്. സമൂഹത്തിനോടുള്ള കടപ്പാടുകള്‍ നിറവേറ്റുകയാണ് എന്റെ തൊഴിലിലൂടെ. സത്യമാണ് എന്റെ കക്ഷി. I HAVE ONLY ONE CLIENT TO SERVE,THAT IS TRUTH. നിര്‍ഭാഗ്യവശാല്‍ ചില ഡോക്ടര്‍മാര്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നു. അത് മൂലം നീതി നിഷേധിക്കപ്പെടുന്നു , അത് തുടര്‍ന്ന് കൂടാ,………എല്ലാവര്ക്കും എന്റെ സത്യസന്ധമായ ഓണാശംസകള്‍ .
പോസ്റ്റ്മോര്‍ട്ടത്തിലൂടെ ഫോറൻസിക് സര്ജന് നിഗമനത്തില്‍ എത്തിച്ചേരാൻ സാധിക്കുമെന്ന് ഹിതേഷ് നേരത്തെ വിശദീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലൂടെ തന്നെ മരണ കാരണം കണ്ടെത്താൻ സാധിക്കുമായിരുന്ന കേസാണിത്. കൃത്യമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.’ ഡോ. ഹിതേഷ് വിശദീകരിച്ചു.
3 സീനിയര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീം ആണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വീഡിയോ റെക്കോര്‍ഡിങ്സ് ഉണ്ട്. മനുഷ്യാവകാശപ്രശ്നം ഉള്ളതു കൊണ്ട് മാത്രമാണ് കെമിക്കല്‍ പരിശോധനയ്ക്ക് വിട്ടത്.
സാധാരണ ഗതിയില്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെ മനസ്സിലാക്കാവുന്ന കേസാണിത്. 25 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്നു. കണ്ടെത്തിയ ഫൈൻഡിങ്സ് എല്ലാം ഇത്ര കാലവും കോടതിയില്‍ തെളിക്കാനായിട്ടുണ്ട്. മൃതദേഹത്തിലെ മുറിവുകള്‍ പൊലീസുകാരെ കാണിച്ചു കൊടുത്തതാണ്. അവര്‍ക്ക് കാര്യം ബോധ്യപ്പെട്ടിരുന്നുവെന്നും ഡോ. ഹിതേഷ് പറഞ്ഞു.