
തലസ്ഥാന നഗരി ജനനായകന് വിട നല്കി; ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ നിന്ന് കോട്ടയത്തേക്ക്; പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് കാത്ത് അക്ഷരനഗരി; തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. രാവിലെ 7.15 ന് തന്നെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.
തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സുരക്ഷാക്രമീകരണങ്ങളും വിഐപികൾ വരുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ക്രമീകരണങ്ങൾ ജില്ലാ പൊലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിൽ വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകളായി പതിനായിരക്കണക്കിന് ആളുകളാണ് സഞ്ചാരപാതകളിലെല്ലാം നിറഞ്ഞ കണ്ണുകളുമായി കാത്ത് നിന്നത്. പാതി രാത്രിയിലും അണമുറിയാതെ ജനപ്രവാഹം ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥർ പാടുപെട്ടു.
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും. നാളെ പുതുപ്പള്ളിയിൽ എത്തുന്ന വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം വിലാപയാത്രയോടൊപ്പമുണ്ട്. യാത്ര കടന്ന് പോകുന്ന എംസി റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. കോട്ടയത്ത് ഉച്ചക്ക് ശേഷം കളക്ടർ വിദ്യാർത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കെഎസ്ആർടിസിയുടെ പ്രത്യേക വാഹനത്തിലാണ് വിലാപയാത്ര സജ്ജീകരിച്ചിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി യാത്ര കോട്ടയത്ത് എത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം.
തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യകർമ്മങ്ങള്‍ ആരംഭിക്കും.