
സ്വന്തം ലേഖിക
കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ആയിരിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നത്.
അതുകൊണ്ട് തന്നെയാണ് അദ്ദേഹം അര പതിറ്റാണ്ട് കാലം പുതുപ്പള്ളിക്കാരുടെ എംഎല്‍എയായി കഴിഞ്ഞതും. കേരളത്തില്‍ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് എംഎല്‍എ എന്ന നിലയില്‍ ഉമ്മൻ ചാണ്ടി സ്വന്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിങ്ങോഴക്കല്‍ മാണി മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ രാഷ്ട്രീയ റെക്കോര്‍ഡായിരുന്നു ഉമ്മൻ ചാണ്ടി മറികടന്നത്. അതേസമയം മന്ത്രിമാരില്‍ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്തുമാണ് ഉമ്മൻ ചാണ്ടി.
1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ഉമ്മൻ ചാണ്ടി ചുമതലയേറ്റു.
വിവിധ മന്ത്രിസഭകളിലായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977-1978) തൊഴില്‍ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയില്‍ (1981-1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും (1991-1994) പ്രവര്‍ത്തിച്ചു.
എല്ലാ ഞായറാഴ്‌ച്ചകളിലും പുതുപ്പള്ളിയില്‍ എത്തുക എന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശൈലി. അതില്‍ മുടക്കം വരുത്താതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. കാൻസര്‍ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴും പുതുപ്പള്ളിയില്‍ അദ്ദേഹം എത്തിയിരുന്നു. ആള്‍ക്കുട്ടമായിരുന്നു അദ്ദേഹത്തിന് ആവേശവും ആശ്വാസവും ആയിരുന്നത്.
ബംഗളുരുവില്‍ ചികിത്സയില്‍ കഴിയുമ്പോഴും പുതുപ്പള്ളിക്കാര്‍ എത്തിയാല്‍ സന്തോഷിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
പുതുപ്പള്ളിക്കാരെ കാണുമ്പോള്‍ സകല ക്ഷീണവും മറന്ന അദ്ദേഹത്തിനു പഴയ ഉമ്മൻ ചാണ്ടിയാകാൻ നിമിഷങ്ങള്‍ മതിയായിരുന്നു. പുതുപ്പള്ളിക്ക് വേണ്ടി വികസന കാര്യത്തിലും ഉമ്മൻ ചാണ്ടി ഏറെ ശ്രദ്ധിച്ചിരുന്നു. മുൻ രാഷ്ട്രപതി കെ.ആര്‍.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ ഈ മൂന്നു ലോകപ്രശസ്തരുടെ ഓര്‍മയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തില്‍.



