നോട്ട് പിൻവലിക്കൽ; രണ്ടായിരം രൂപയുടെ വൻ തിരിച്ചൊഴുക്ക്; രാജ്യത്ത് 2.41 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയതായി ആർ.ബി.ഐ
സ്വന്തം ലേഖകൻ
മുംബൈ: 2000 രൂപ നോട്ടുകൾ പിൻവലിക്കൽ പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷം വൻതോതിൽ നോട്ടുകൾ തിരിച്ചെത്തുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. മേയ് 19ന് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ 3.62 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 2000 രൂപയുടെ കറൻസികൾ വിപണിയിലുണ്ടായിരുന്നു.
2.41 ലക്ഷം കോടി രൂപയുടെ 2000ത്തിന്റെ കറൻസികൾ തിരിച്ചെത്തിയതായി ആർ.ബി.ഐ ഗവർണർ പറഞ്ഞു. ആകെയുള്ള 2000 നോട്ടുകളിൽ 85 ശതമാനവും നിക്ഷേപമായിരുന്നു. സെപ്റ്റംബർ 30 വരെയാണ് 2000ത്തിന്റെ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയം. നോട്ട് പിൻവലിക്കൽ പണസ്ഥിരതയെ ബാധിക്കില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള 2,000 മൂല്യമുള്ള നോട്ടുകൾ നിയമപരമായി തുടരും.സെപ്റ്റംബർ 30ന് ശേഷം ഈ നോട്ടുകളുടെ നിയമപരമായ പദവി റദ്ദാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമോ എന്ന് ഉറപ്പില്ലെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു.
2,000 ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്. കണക്കാക്കിയ ആയുസ്സായ നാലഞ്ചു വർഷം കഴിയുന്നതിനാൽ പിൻവലിക്കുന്നെന്നായിരുന്നു സർക്കാർ വിശദീകരണം