
മാഹിയിൽ നിന്നും 150 രൂപയ്ക്ക് വാങ്ങുന്ന മദ്യം, 350 മുതൽ 600 രൂപയ്ക്ക് വില്പന; മൂന്നാർ മുതൽ കട്ടപ്പന വരെയുള്ള ചെറുകിട വ്യാപാരികൾക്കും, തോട്ടം മേഖലയിലും വിതരണം; കിഴക്കൻ മേഖലയിലെ മദ്യക്കടത്ത് രാജാവ് പിടിയിൽ; 70 കുപ്പി മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു; പ്രതിയെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം
സ്വന്തം ലേഖകൻ
ഇടുക്കി: ചെറുകിട മേഖലയിലും തോട്ടം മേഖലയിലും മദ്യ വില്പന നടത്തുന്ന മദ്യക്കടത്ത് രാജാവ് പിടിയിൽ. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാർ മുതൽ കട്ടപ്പന വരെയുള്ള ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്തു വന്നിരുന്ന ഇടുക്കി ലബ്ബക്കട തേക്കിലക്കാട്ടിൽ വിജയൻ മകൻ രാജേഷ് എന്ന രതീഷ്(42) ആണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നതെ രാത്രി പിടികൂടിയത്.
സ്കോർപിയോ വാഹനത്തിലും നാനോ കാറിലും മാഹിയിൽ നിന്നും വലിയ അളവിൽ മദ്യം വാങ്ങി തോട്ടം മേഖലയിലും മറ്റും ചെറുകിട മദ്യവ്യാപാരം ചെയ്യുന്ന ആളുകൾക്ക് കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് KL 24 E 680 ആം നമ്പർ നാനോ കാറിൽ മദ്യം കടത്താൻ ഇടയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് ഐ സജിമോൻജോസഫ്, ലിജോ പി മണി, SCP0 മാരായ ജോർജ്,സിനോജ്, ജോബിൻ, CPO മാരായ വി കെ അനീഷ്, ശ്രീകുമാർ, DVR SCPO അനീഷ് എന്നിവർ അടങ്ങിയ സംഘം കട്ടപ്പന വെള്ളയാംകുടിയിൽ വച്ച് തടഞ്ഞുനിർത്തി പരിശോധിച്ചതിൽ ആണ് 70 കുപ്പി മദ്യം പിടികൂടിയത്.
മാഹിയിൽ നിന്നും 150 രൂപ വിലയ്ക്ക് വാങ്ങി 350 രൂപയ്ക്ക് ചെറുകിട കച്ചവടക്കാർക്ക് മറിച്ചു വിൽക്കുകയാണെന്നാണ് പ്രതി പറഞ്ഞത്. 500 രൂപ മുതൽ 600 രൂപ വിലക്കാണ് ആവശ്യക്കാർക്ക് മദ്യം കൊടുക്കുന്നത്. മാഹിയിൽ നിന്നുള്ള മദ്യത്തിന് പുറമേ ഇയാൾ മറ്റേതെങ്കിലും വ്യാജ മദ്യ ഉത്പാദനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഇയാളുടെ ഒപ്പം മറ്റേതെങ്കിലും ആളുകൾ സംഘത്തിൽ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഓർഡർ കുറവായതിനാൽ ആണ് 35 ലിറ്റർ മദ്യം കൊണ്ടുവന്നത് സാധാരണഗതിയിൽ 350 കുപ്പി മദ്യം വരെ കൊണ്ടുവരാറുണ്ട് എന്നാണ് പ്രതി പറഞ്ഞത്. കൂടുതൽ അളവുള്ളപ്പോൾ സ്കോർപിയോ വാഹനത്തിലാണ് മദ്യം കൊണ്ടുവന്നിരുന്നത് എന്നും പ്രതി പറഞ്ഞു.