ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടന്‍ കറിയുടെ അളവ് കുറഞ്ഞു; ഡെപ്യൂട്ടി സൂപ്രണ്ടിനെ ആക്രമിച്ച് തടവുകാരന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിന് ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ.
ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് പൂജപ്പുര സെൻട്രല്‍ ജയിലിലായിരുന്നു സംഭവം. ജയില്‍ അധികൃതരുടെ പരാതിയില്‍ വയനാട് സ്വദേശി ഫൈജാസിന് (42) എതിരെ പൂജപ്പുര പൊലീസ് കേസ് എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി.
വിവരം അറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു.
ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.