
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തിന് അഭിമാനമായി ഗഹന നവ്യ ജയിംസ്; പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകരുടെ മകളായ ഗഹന മലയാളക്കരയ്ക്ക് സമ്മാനിച്ചത് ആറാം റാങ്കിന്റെ തിളക്കം
സ്വന്തം ലേഖകൻ
ന്യൂഡൽഹി∙ സിവിൽ സർവീസ് 2022ലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കോട്ടയത്തിന് അഭിമാനമായി ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസാണ് മലയാളികളിൽ ഒന്നാമത്.
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പരിശ്രമത്തില്‍ പ്രിലിംസ് പോലും കടക്കാന്‍ കഴിയാതിരുന്ന നവ്യയ്ക്ക് രണ്ടാമത്തെ ശ്രമത്തില്‍ ആറാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ്. ഇത്ര മികച്ച റാങ്ക് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇത്ര വലിയ വിജയം നേടിത്തന്നതെന്നും ഗഹന പറയുന്നു.
പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളുമാണ്.
വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം.ആര്യ. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ്.