യൂസഫ് അലി രണ്ട് പ്രാവശ്യം വിവാഹം കഴിച്ചെന്ന വ്യാജവാര്‍ത്ത; യൂസഫ് അലി പത്ത് കോടിയുടെ മാനനഷ്ടക്കേസ് കൊടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷാജൻ സ്കറിയ
സ്വന്തം ലേഖിക
കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെതിരെ നിയമനടപടി.
വ്യാജപ്രചാരണം നടത്തി തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിന് പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുട്യൂബ് ചാനലിന് എം എ യൂസഫ് അലി വക്കീല്‍ നോട്ടീസ് അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
സുപ്രീംകോടതിയിലെ അഭിഭാഷകനായ നിഖില്‍ റോത്തകി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എം.എ യൂസഫ് അലി നിയമനടപടികള്‍ ആരംഭിച്ചുവെന്ന് ഉറപ്പായതോടെ ചാനല്‍ മേധാവി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
യൂസഫ് അലി ഭാര്യയെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് താന്‍ പ്രചരിപ്പിച്ചത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും . ബോധപൂര്‍വ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാല്‍ അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം യു ട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ മറുനാടന്‍ മലയാളിക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്.