
ആദ്യം വ്യാജ പീഡന കേസില്‍പ്പെടുത്തി; ഇപ്പോൾ മറ്റ് കള്ളക്കേസുകളിൽ കുടുക്കുന്നു; പൊന്‍കുന്നം പോലീസിനെതിരെ ആരോപണവുമായി കാഞ്ഞിരപ്പള്ളി സ്വദേശി രംഗത്ത്
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കള്ളക്കേസില്‍ കുടുക്കി തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി യുവാവ് രംഗത്ത്.
വ്യാജ പീഡന കേസില്‍ പെടുത്തിയ തന്നെ പൊന്‍കുന്നം പോലീസ് മറ്റു കള്ളക്കേസുകളിലും പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ സന്ദീപിന്‍റെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം താമസിച്ചിരുന്ന യുവതി വ്യാജപീഡന പരാതി നല്‍കിയതോടെയാണ് തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ തുടങ്ങിയതെന്ന് സന്ദീപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പീഡന പരാതി വ്യാജമാണെന്നറിഞ്ഞിട്ടും പോലീസ് തനിക്കെതിരെ കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് താന്‍ ജാമ്യം നേടിയത്.
ഇതിനുശേഷം തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ പൊന്‍കുന്നം പോലീസില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ഓരോ ദിവസവും പുതിയ പരാതികളിമേല്‍ തനിക്കെതിരെ കേസെടുക്കുന്ന സ്ഥിതിയാണ് നിലവില്‍.
താന്‍ ഒരു പരാതി നല്‍കിയാല്‍ പിറ്റേ ദിവസം അതിജീവിതയുടെ പരാതിയിന്മേല്‍ പുതിയ കേസെടുക്കും.
പൊന്‍കുന്നം പോലീസിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും സന്ദീപ് ആരോപിച്ചു. ഇവര്‍ക്ക് പൊന്‍കുന്നം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും ഇതിനെതിരെ പ്രതികരിച്ചതാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള കാരണമെന്നും സന്ദീപ് പറഞ്ഞു.
നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും വരും ദിവസങ്ങളില്‍ നിരാഹാര സമരമടക്കമുള്ള സമരപരിപാടികളിലേയ്ക്ക് കടക്കുമെന്നും സന്ദീപ് വ്യക്തമാക്കി.