
ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം; മുൻ വർഷങ്ങളിലേതിന് സമാനമായി ക്യാമ്പുകളിൽ തട്ടിക്കൂട്ട് സംവിധാനമൊരുക്കി കോട്ടയം നഗരസഭ
കോട്ടയം: നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തട്ടിക്കൂട്ട് ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി.
സംക്രാന്തിക്ക് സമീപം പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയുടെ ദുരിതാശ്വാസ ക്യാമ്പിലെ മുപ്പത്തിമൂന്ന് അന്തേവാസികൾക്കാണ് ദുരിതം.
ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്നും നൽകുന്ന ഭക്ഷണം തട്ടിക്കൂട്ട് ഭക്ഷണമാണെന്നും അന്തേവാസികൾ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ദിവസം മുൻപാണ് പള്ളിപ്പുറം ഭാഗത്ത് പെരുമഴ മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചത്.
പന്ത്രണ്ട് കുടുംബങ്ങളിൽ നിന്നായി മുപ്പത്തിമൂന്ന് പേരാണ് ക്യാമ്പിലുള്ളത്. ഇന്നലെ ഉച്ചവരെ കൗൺസിലർ സിന്ധു ജയകുമാറാണ് ഇവർക്ക് ഭക്ഷണം വിതരം ചെയ്തിരുന്നത്.
ഈ സമയം വയറ് നിറച്ച് കഴിക്കാൻ നല്ല ഭക്ഷണം ലഭിച്ചിരുന്നതായി ക്യാമ്പിലുള്ളവർ പറയുന്നു.ഇന്നലെ വൈകിട്ട് മുതൽ നഗരസഭ അധികൃതർ ഇവിടുത്തെ ഭക്ഷണം വിതരണം ഏറ്റെടുത്തു.ഇതോടെയാണ് തട്ടിക്കൂട്ട് നിലവാരത്തിലേക്ക് മാറിയത്.
ഇന്നലെ വൈകിട്ട് മൂന്ന് ചപ്പാത്തി ലഭിച്ചെങ്കിലും കറിയും കിട്ടിയില്ലന്ന് ഇവർ പറയുന്നു.മുൻവർഷവും കോട്ടയം നഗരസഭ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്ത ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന് വ്യാപക പരാതി ഉണ്ടായിരുന്നു.
എന്നാൽ മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ളതെന്നും, ഈ തുക അപര്യാപ്തമാണെന്ന് മനസിലായതിനെ തുടർന്ന് നഗരസഭയിൽ അടിയന്തിര മീറ്റിംഗ് കൂടി ക്യാമ്പുകളിൽ തന്നെ ഭക്ഷണമുണ്ടാക്കാൻ തീരുമാനമെടുത്തെന്നും അവശ്യത്തിന് നല്ല ഭക്ഷണം നല്കാൻ ഇതുവഴി സാധിക്കുമെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു