
സ്വന്തം ലേഖിക
മുംബൈ:യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. റെയിൽവേ പാളത്തിനരികിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ദിൻദോഷി നിവാസിയായ സരിക ദാമോദർ ചൽക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈർനാറെ (21) ഗോരേഗാവിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
മാഹിമിൽ റെയിൽവേ പാളത്തിനരികിൽനിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയിൽവേ ജീവനക്കാർ ചാക്കുകെട്ട് കണ്ട് റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിരവധി തവണ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സരികയിൽനിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയിൽനിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായി കാണാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയിൽനിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
ശൗചാലയത്തിൽ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയിൽ ഗോരേഗാവ് സ്റ്റേഷനിൽ കൊണ്ടുവന്നു.അവിടെനിന്ന് മൃതദേഹം ലോക്കൽ ട്രെയിനിൽ കയറ്റി മാഹിമിൽ തള്ളുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറിൽ വീട്ടുജോലിക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷമായി ഇവർ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.