തൃശൂര്‍ പൂരം വെടിക്കെട്ട് കരാര്‍ വനിതക്ക്; പൂരനഗരിയിലേക്ക് എത്തുന്നവരെ കരിമരുന്ന് പ്രയോഗത്തിന്റെ വെളിച്ച വിസ്മയത്തിലേക്ക് ആനയിച്ച് ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ ഷീന
സ്വന്തം ലേഖകൻ
തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം വെടിക്കെട്ട് കരാര്‍ വനിതക്ക്. വിദേശികളടക്കം അന്നത്തെ ദിവസം പൂരനഗരിയിലേക്ക് എത്തുന്നത് വെടിക്കെട്ട് കാണുക എന്ന ലക്ഷ്യത്തോടെ തന്നെ. മണിക്കൂറുകൾ നീളുന്ന കരിമരുന്ന് പ്രയോഗം. ലോക പ്രശസ്തമായ ഈ വെളിച്ച വിസ്മയം ഇത്തവണ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നത് ഷീനയുടെ പേരിലാകും.
പെസോയുടെ പ്രത്യേക ലൈസന്‍സ് നേടി പൂരം വെടിക്കെട്ടിന് തിരുവമ്പാടിയുടെ കരാര്‍ എടുത്തത് എം എസ് ഷീന സുരേഷ് ആണ്.. പൂരത്തിനാവശ്യമുള്ള വെടിക്കോപ്പുകളുടെ നിർമ്മാണം ഇന്ന് മുതൽ തുടങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഷീന. വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകള്‍ വെടിക്കെട്ട് ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിന് ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്ത് വരുന്നു
വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷീന പറയുന്നു.
കഴിഞ്ഞ ദിവസമാണ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കി പെസോയുടെ ഉത്തരവിറങ്ങിയത്. ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവക്കാണ് അനുമതി ലഭിച്ചത്. ഇതിന് പുറമെയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിനാണ് സാംപിള്‍ വെടിക്കെട്ട്. പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടക്കും. മെയ് പത്തിനാണ് തൃശൂര്‍ പൂരം.