
പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്ത് കിട്ടി; ലഭിച്ചത് സഹതടവുകാരന്റെ വീട്ടില്‍ നിന്ന്; ദിലീപിന് കുരുക്ക് കൂടുതല്‍ മുറുകുന്നു
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി.
പള്‍സറിന്റെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്തിന്റെ ഒറിജിനല്‍ ലഭിച്ചത്. നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
2018 മേയ് ഏഴിനായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്‌ക്കെടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്.
കത്ത് ഏഴുതിയെങ്കിലും അത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന്‍ സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചു നല്‍കുകയുമായിരുന്നു.
അതേസമയം, പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കാേടതി തള്ളിയിരുന്നു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ദിലീപിനെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി. ബി.ഐക്ക് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കമുളളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് വധഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തത്.